കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 4 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം തടഞ്ഞുവെച്ച സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. വിദ്യാർത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാൻ സർക്കാരിന് എന്തധികാരമാണുള്ളത്? കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ലല്ലോയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
കൂടാതെ ഫലം പ്രസിദ്ധീകരിക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം ഉണ്ടല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. നാല് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണെന്നും പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കുമെന്നും കോടതി പറഞ്ഞു. അതുപോലെ സർക്കാർ യോഗം കൂടി തീരുമാനമെടുക്കാൻ എന്തിനാണ് വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു.