മുംബൈ: ചിക്കൻ കറി വേണമെന്ന് വാശിപിടിച്ച 7 വയസുകാരനെ അമ്മ ചപ്പാത്തിക്കോൽ കൊണ്ടടിച്ച് കൊലപ്പെടുത്തു. കഴിഞ്ഞ ഞായറാഴ്ച പാൽഘറിലെ ധൻസാർ ഗ്രാമത്തിലാണു സംഭവം. ഏഴുവയസുകാരനൊപ്പം മൂത്തകുട്ടിക്കും അടിയേറ്റിരുന്നു. അവശനിലയിലായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടുകാർ തയാറായില്ലെന്നു സമീപവാസികൾ ആരോപിച്ചു. അടിയേറ്റ മൂത്ത കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
ആദ്യം മകൻമഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നാണു യുവതി അയൽവാസികളോടു പറഞ്ഞത്. തുടർന്നു, സംസ്കാരച്ചടങ്ങുകൾക്കായി ഒരുക്കങ്ങൾ നടത്തവേ ഷീറ്റിൽ പൊതിഞ്ഞ മൃതദേഹം അയൽക്കാർ പരിശോധിച്ചപ്പോഴാണു ശരീരത്തിൽ മുറിപ്പാടുകൾ ശ്രദ്ധയിൽപെട്ടത്. അതോടെ ഇവർ പോലീസിനെ വിവരം അറിയിച്ചു. ചോദ്യംചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചെങ്കിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നു പോലീസ് പറഞ്ഞു. മരിച്ച കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും മുറിപ്പാടുകളുണ്ട്.