കുറ്റിപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്തെ പോർച്ചിൽ നിർത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയിൽ. കുറ്റിപ്പുറം കാങ്കപ്പുഴ സ്വദേശി പരേതനായ ആലുക്കൽ കുഞ്ഞുമുഹമ്മദിന്റെ മകൻ ജാഫർ (45) മരിച്ചത്. ജാഫറിന്റെ സുഹൃത്തായ കുറ്റിപ്പുറം മല്ലൂർക്കടവിന് സമീപം തെക്കേ അങ്ങാടി വരിക്കപ്പുലാക്കിൽ അഷ്‌റഫിന്റെ കാറിനകത്താണ് മൃതദേഹം കണ്ടെത്തിയത്. അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ മുൻസീറ്റിൽ ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതാമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അഷ്‌റഫും ജാഫറും അടുത്ത സുഹൃത്തുക്കളാണ്. വെള്ളിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിക്കാനായി അഷ്‌റഫിന്റെ കാറിൽ പുറത്തു പോയി. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. തിരിച്ച് അഷ്‌റഫാണ് കാർ ഡ്രൈവ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയ ശേഷം കാർ, പോർച്ചിൽ നിർത്തി അഷ്‌റഫ് വീട്ടിലേക്ക് കയറിപ്പോയി.
തൊട്ട് അപ്പുറത്തുതന്നെയാണ് ജാഫറിന്റെയും വീട്. ജാഫർ നടന്ന് വീട്ടിലേക്ക് പോകുമെന്ന നിഗമനത്തിലാണ് അഷ്‌റഫ് വീട്ടിലേക്ക് പോയത്. എന്നാൽ രാവിലെ ഉറക്കമുണർന്ന് വന്നു നോക്കുമ്പോഴാണ് ജാഫർ കാറിൽ ഇരിക്കുന്ന നിലയിൽ മരിച്ചതായി കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കബറടക്കം ഞായറാഴ്ച കുറ്റിപ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ. മാതാവ്: ആയിഷ. ഭാര്യ: ഫാമിദ. മക്കൾ: ലീന, ആയിഷ ജുമാന, ആയിഷ ജന്ന, ഫജർ.