നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര് യുഡിഎഫിന് വോട്ട് നൽകാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വെൽഫെയർ പാർട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ അസോസിയേറ്റ് അംഗമാക്കുമെന്ന് വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വോട്ട് സ്വീകരിക്കുന്നത്. ഒരു വോട്ടും നഷ്ടപ്പെടില്ല. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് എൽഡിഎഫുമായുള്ള രാഷ്ട്രീയ മത്സരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിന്റെ ഭരണനയങ്ങൾ ജനങ്ങൾക്കെതിരാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. അതിൽ ശക്തി കേന്ദ്രങ്ങളായിട്ടുള്ള ആരുടേയും വാഗ്ദാനങ്ങൾ സ്വീകരിക്കാൻ തങ്ങൾ തയ്യാറാണ്. അതിന്റെ പേരിൽ ഒരു പിന്തുണയും നഷ്ടപ്പെട്ടില്ല. വർദ്ധിക്കുക മാത്രമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം കടുത്ത മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർട്ടി മതേതരവാദം ഉയർത്തുന്ന യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതാണ് വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചത്. കഴിഞ്ഞ ദിവസം നിലമ്പൂരിൽവെച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.
ഇതോടെ എൽഡിഎഫ് വിഷയം ഏറ്റെടുക്കയും കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഹിന്ദു രാഷ്ട്രം വേണമെന്ന് ആർഎസ്എസ് പറയുന്നതുപോലെ ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്. ചേരുന്നവർ തമ്മിലേ ചേരൂ എന്ന് എം സ്വരാജും പറഞ്ഞിരുന്നു. വിവാദം കത്തിനിൽക്കെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ജമാഅത്തെ ഇസ്‌ലാമി വർഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്നായിരുന്നു വിവാദങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ പ്രതികരണം.