തിരുവനന്തപുരം∙ ‘ടോട്ടൽ ഫോർ യു’ തട്ടിപ്പു കേസിൽ കോടതിക്കു മുൻപാകെ മൊഴി നൽകി നടി റോമ മൊഴി. ‘ടോട്ടൽ ഫോർ യു’ കമ്പനിയുടെ ആൽബം പുറത്തിറക്കുന്നതിനായി ക്ഷണിച്ചതിനാലാണ് താൻ ആ പരിപാടിയിൽ പങ്കെടുത്തതെന്നു റോമ മൊഴി നൽകി. ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങി. ശബരീനാഥിനെയോ മറ്റ് ടോട്ടൽ ഫോർ യു അംഗങ്ങളെയോ പരിചയമില്ലെന്നും നടിയുടെ മൊഴിയിൽ പറയുന്നു. കേസിൽ 179–ാം സാക്ഷിയായിട്ടാണ് മൊഴി നൽകിയത്.
അതേസമയം ‘ടോട്ടൽ ഫോർ യു’ കേസുമായി ബന്ധപ്പെട്ട് ആദ്യം റജിസ്റ്റർ ചെയ്ത കേസാണ് കോടതി പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതി ശബരീനാഥ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് വിസ്‌താരം നടക്കുന്നത്. 2007 ഏപ്രിൽ 30 മുതൽ 2008 ഓഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ടോട്ട് ടോട്ടൽ, ഐ നെസ്റ്റ്, ടോട്ടൽ ഫോർ യു എന്നീ പേരുകളിലായിരുന്നു കോടികളുടെ തട്ടിപ്പ് നടന്നത്. ആർബിഐ ലൈസൻസ് ഉണ്ടെന്നു നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു. നിക്ഷേപ തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20% മുതൽ 80% വരെയുള്ള നിക്ഷേപ പദ്ധതി ഉണ്ടെന്നും കാലാവധി കൂടുംതോറും വളർച്ചാ നിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിൽ ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്ടർ ശബരീനാഥ്, നെസ്റ്റ് സൊല്യൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്, സിഡ്‌കോ മുൻ സീനിയർ മാനേജർ ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജൻ, ബിന്ദു സുരേഷ്, ക്യാൻവാസിങ് ഏജന്റുമാരായ ഹേമലത, ലക്ഷ്‌മി മോഹൻ തുടങ്ങിയവരാണ് പ്രതികൾ.