തൃശ്ശൂർ: തന്റെ കാമുകി പ്രസവിച്ച നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ അസ്ഥികൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിനായി ഫോറൻസിക് സംഘം പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി. ഇന്നലെ രാത്രിയായിരുന്നു യുവാവ് നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. തന്റെ കുഞ്ഞുങ്ങളുടെ അസ്ഥികളാണെന്നു പറഞ്ഞായിരുന്നു യുവാവ് പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് യുവാവിനെയും കാമുകിയേയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം യുവാവ് സ്റ്റേഷനിലെത്തുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നാണ് അറിയുന്നത്. പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് കുഞ്ഞുങ്ങളെ കൊന്നുവെന്ന് യുവാവ് സമ്മതിച്ചിട്ടില്ല. കുഞ്ഞുങ്ങൾ മരിച്ചുവെന്നാണ് പറഞ്ഞതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ ബവിൻ (26), അനീഷ (21)നെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 2021 ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. യുവതിയുടെ വീട്ടിലെ ശുചിമുറിയിലാണ് ആദ്യ പ്രസവം നടന്നതെന്നും സൂചനയുണ്ട്. അധികം വൈകാതെ രണ്ടാമതൊരു കുഞ്ഞും ജനിച്ചു. എന്നാൽ പെൺകുട്ടി പ്രസവിച്ചത് അറിഞ്ഞിരുന്നില്ലെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകി.
തങ്ങളുടെ ദോഷം മാറുന്നതിനായി കർമ്മം ചെയ്യാൻ ഇരുവരും അസ്ഥി പെറുക്കി സൂക്ഷിച്ചെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. ആദ്യത്തെ കുഞ്ഞിനെ യുവാവിന്റെ വീട്ടിലും രണ്ടാമത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലുമായിരുന്നു കുഴിച്ചിട്ടത്.