കൊൽക്കത്ത: അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ മരണാനന്തര ചടങ്ങുകൾ നടത്തി. ബംഗാളിലെ ഷിബ്നിബാസ് ഗ്രാമത്തിലാണ് സംഭവം. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറി പ്രണയിച്ചയാൾക്കൊപ്പം പെൺകുട്ടി ജീവീക്കാൻ തീരുമാനിക്കുകയും അയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതേ തുടർന്ന് ജീവിച്ചിരിക്കുന്ന പെൺകുട്ടിയെ മരിച്ചതായി കണക്കാക്കി മരണാനന്തര ചടങ്ങുകൾ നടത്തുകയാണ് കുടുംബം. കുടുംബത്തെ അപമാനിച്ചതിനെ തുടർന്നാണ് ഈ ചടങ്ങ് നടത്തുന്നതെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു. പെൺകുട്ടി വീടുവിട്ടതിനു ശേഷം പന്ത്രണ്ടാം ദിവസമാണ് വീട്ടുകാര്‍ ചടങ്ങുകൾ നടത്തിയത്.
പെൺകുട്ടിയുടെ ഫോട്ടോ മാലയിട്ടു വച്ച് അതിനു സമീപം ഒരു പുരോഹിതൻ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും വീട്ടുകാർ കർമങ്ങൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ‘അവളുടേതായുള്ള എല്ലാവസ്തുക്കളും ഞങ്ങൾ ഇതിനോടകം തന്നെ കത്തിച്ചു കളഞ്ഞു.’– എന്നാണ് പെൺകുട്ടിയുടെ അമ്മ പറഞ്ഞത്.
‘ഞങ്ങൾക്ക് അവൾ മരിച്ചതു പോലെയാണ്. ഞങ്ങള്‍ അവളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. പക്ഷേ, അവൾ അത് അനുസരിച്ചില്ല. അവൾ ഞങ്ങളെ അപമാനിച്ചു. കഴിഞ്ഞതു കഴിഞ്ഞു.’– പെൺകുട്ടിയുടെ അമ്മാവൻ സോമനാഥ് ബിശ്വാസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ പെൺകുട്ടിയുടെ വീട്ടുകാരെ വിമർശിച്ച് നിരവധി കമന്റുകളും എത്തി. ഇവർ ഏത് ലോകത്താണ് ജീവിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. അതേസമയം കൊല്ലാതെ വിട്ടതു ഭാഗ്യം എന്ന രീതിയിലുള്ള കമന്റുകളും വന്നിട്ടുണ്ട്.
രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ പെൺകുട്ടിയുടെ സമ്മതമില്ലാതെ അവളുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചു. തുടർന്ന് ഇതരമതസ്ഥനായ യുവാവുമായി പ്രണയത്തിലാണെന്ന് പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും അവർ എതിർത്തു. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. അദ്ദേഹവും കുടുംബത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായും അമ്മാവൻ സോമനാഥ് ബിശ്വാസ് അറിയിച്ചു. യുവതി ഇപ്പോൾ ഭർതൃവീട്ടുകാർക്കൊപ്പമാണ്. അതേസമയം ആരും പരാതി നൽകാത്തതിനാൽ കേസെടുക്കാൻ കഴിയുകയില്ലെന്നാണ് പൊലീസ് പറയുന്നത്.