മോസ്കോ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടയാൻ സമ്മർദ്ദ തന്ത്രം പയറ്റുന്ന ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി റഷ്യ. സാമ്പത്തികമായി സ്വാധീനം നേടാനായി താരിഫ്, ഉപരോധം തുടങ്ങിയ നടപടികളിലൂടെ ടീം ട്രംപ് മറ്റ് രാജ്യങ്ങളെ സമർദ്ദത്തിലാക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് കുറ്റപ്പെടുത്തി.
അലാസ്കയിൽ പുടിനും ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുക്രൈൻ വിഷയത്തിൽ ധാരണയിലെത്തിയതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റഷ്യ കരാറിൽ ഒപ്പുവെക്കാൻ തയ്യാറായിട്ടും അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തുകയാണ് ചെയ്തത്. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന രാജ്യങ്ങളെ തടയാനും അവർ ശ്രമിച്ചു.
സമുദ്രത്തിലെ നിയമങ്ങൾ ലംഘിച്ച് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ പോവുകയാണ്. ഇന്ത്യയടക്കമുള്ള പങ്കാളികൾ കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് മുടക്കി ഉയർന്ന വിലയ്ക്ക് അമേരിക്കയുടെ എൽഎൻജി വാങ്ങാൻ നിർബന്ധിക്കുകയാണ്. ഇന്ധന വിതരണ രാജ്യങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്തി ഈ മേഖലയിൽ അധീശത്വം സ്ഥാപിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അമേരിക്കയുടെ ഈ നീക്കം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.














































