കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടൻ ഒളിവിലെന്നു സൂചന. ഇതോടെ വേടനായി വ്യാപക തിരച്ചിൽ ആരംഭിച്ച് പോലീസ്. കഴിഞ്ഞദിവസം തൃശ്ശൂരിലെ വീട്ടിൽ പോലീസ് സംഘം എത്തിയെങ്കിലും വേടൻ ഇവിടെയുണ്ടായിരുന്നില്ല.
വേടനെതിരെ പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് എന്നായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. നിലവിൽ അറസ്റ്റിന് പോലീസിന് നിയമപ്രശ്‌നങ്ങളില്ല. ഇതോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലേക്കു പോലീസ് കടന്നിരുന്നു.
അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി വേടൻ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെ വിശദീകരണംതേടി ഹർജി ഓഗസ്റ്റ് 18-ന് പരിഗണിക്കാൻ മാറ്റി.
തന്നെ പീഡിപ്പിച്ചുവെന്നു കാണിച്ചു യുവ ഡോക്ടറായ യുവതിയാണ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയത്. കോഴിക്കോട്ടേക്കും പിന്നീട് എറണാകുളത്തേക്കും സ്ഥലംമാറ്റമുണ്ടായപ്പോൾ അവിടുത്തെ താമസസ്ഥലത്തുവെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.
2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. യുവ ഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.