കണ്ണൂർ: വിവാഹിതയായ യുവതിയും സുഹൃത്തുമൊത്തുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശമൽ (കുഞ്ഞാപ്പി –21), നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാംപ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിൽ പോക്കുവരവുണ്ടായിരുന്നു. ഇതു മനസിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഈ വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയിൽനിന്നു പണം വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കൂടാതെ വീഡിയോ ഇവരുടെ സുഹൃത്ത് ലത്തീഫിനും അയച്ചുകൊടുത്തു. ഇതോടെ ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.















































