മുംബൈ: അച്ഛനായിരുന്നു അവനെല്ലാം, പ്രായമായ മാതാപിതാക്കളെ നോക്കാൻ വിവാഹം കഴിച്ചില്ല, രണ്ടുവർഷം മുൻപേ അമ്മ പോയതോടെ ഇനി അച്ഛനെ തനിച്ചാക്കാനില്ല, ഞാൻ ജോലിയുപേക്ഷിച്ച് അച്ഛനൊപ്പം കഴിയാൻ പോവുകയാണെന്ന് വാക്കും നൽകി… എന്നാൽ എല്ലാം ഒരു നിമിഷം കൊണ്ട് വഴിഞ്ഞു എനിക്കു മുൻപേ അവൻ പോയി…
മുംബൈയിലെ വൃദ്ധനും രോഗിയുമായ ആ പിതാവിന് അവസാന നാളുകളിൽ കൂട്ടായി മകനുണ്ടാകില്ല. എയർ ഇന്ത്യ ബോയിങ് വിമാനം പറത്തിയ ക്യാപ്റ്റൻ സുമീത് സബർവാളും അപകടത്തിൽ മരിച്ചിരുന്നു. വിമാനം ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങുംമുൻപ് അദ്ദേഹം തന്റെ പിതാവിന് വിളിച്ച് വിശേഷങ്ങൾ തിരക്കി. ലണ്ടനിലെത്തിയ ശേഷം വിളിക്കാമെന്നു പറഞ്ഞു. പക്ഷേ, അത് അദ്ദേഹത്തിന്റെ അവസാനത്തെ വിളിയായിരുന്നു.
തന്റെ പിതാവിനെ പരിചരിക്കാൻവേണ്ടി വിവാഹംപോലും വേണ്ടെന്നുവെച്ച വ്യക്തിയായിരുന്നു സുമീത്. മൂന്നുദിവസം മുൻപാണ്, പൈലറ്റ് ജോലി അവസാനിപ്പിച്ച് അച്ഛനെ പരിചരിച്ച് വീട്ടിലിരിക്കാമെന്ന് അദ്ദേഹം അച്ഛനെ വിളിച്ചറിയിച്ചത്. രണ്ടുവർഷങ്ങൾക്കുമുൻപ് അമ്മ മരിച്ചതിനുശേഷം, സുമീതിന്റെ പിതാവ് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.
അതേസമയം അപകടം നടന്ന വിമാനത്തിലെ പൈലറ്റുമാരുടെയും ക്രൂ അംഗങ്ങളുടെയും പേരുവിവരങ്ങൾ പുറത്തുവന്നതോടെ ശിവസേന എംഎൽഎ ദിലീപ് ലാൻഡെ നേരെ സുമിത്തിന്റെ വീട്ടിലേക്കെത്തിയിരുന്നു. അവിടെ പ്രായമായ അദ്ദേഹത്തിന്റെ അച്ഛൻ പുഷ്‌ക്രാജ് സബർവാളിനെക്കണ്ടു. പുഷ്‌ക്രാജ് അപ്പോൾ മകളും പേരമകളും വീട്ടിലേക്ക് വരുന്നതിനായി കാത്തിരിക്കുകയായിരുന്നു. പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന ലൈൻ ട്രെയിനിങ് ക്യാപ്റ്റനാണ് സുമീത്.
പരിശീലനം നേടിയ പൈലറ്റുമാർ വിമാനം പറത്തുമ്പോൾ അവരോടൊപ്പം പോയി പ്രവർത്തന മികവ് പരിശോധിക്കുന്ന ഓഫീസർ കൂടിയാണ് അദ്ദേഹം. കൂടാതെ 8000 മണിക്കൂറിലധികം വിമാനം പറത്തി പരിചയമുണ്ട് അദ്ദേഹത്തിന്. പലപ്പോഴും വിമാനത്തിന്റെ സുരക്ഷാ പരിശോധന നടത്തുകയും ചെയ്യാറുണ്ടെന്ന് സഹപ്രവർത്തകർ പറയുന്നു.