തൃശൂർ: പടിയൂരിലെ ഇരട്ടക്കൊലക്കേസ് പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമികനിഗമനം. രണ്ടാം ഭാര്യ രേഖയേയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ ഒളിവിൽ പോവുകയായിരുന്നു. കൂടാതെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമായിരുന്നു ഇയാളുടെ രണ്ടാം വിവാഹം.
പടിയൂർ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പ്രേംകുമാർ ഏതാനും ദിവസം മുൻപു കൊലപ്പെടുത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് വീട്ടിനുള്ളിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം രേഖയുടെ ഭർത്താവ് കോട്ടയം കുറുച്ചി സ്വദേശിയായ പ്രേംകുമാറിനെ പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. പിന്നീട് ഫൊറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ പ്രേംകുമാർ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഇവൾ മരിക്കേണ്ടവൾ എന്നെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്.
തുടർന്ന് പോലീസ് പ്രംകുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ കേദാർനാഥ് പോലീസാണ് ഇയാൾ മരിച്ചതായി ഇരിങ്ങാലക്കുട പോലീസിനെ വിവരം അറിയിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നുള്ള പോലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചു.
ഇയാൾ 2019-ൽ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പിന്നീട് കണ്ടെത്തി. പൂർവ വിദ്യാർഥി സംഗമത്തിൽ പരിചയപ്പെട്ട സുഹൃത്തുമായി അടുപ്പത്തിലാവുകയും ഇരുവരും വീടെടുത്ത് ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും ചേർന്ന് ആദ്യ ഭാര്യയെ വകവരുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിൽ 90 ദിവസത്തിനുള്ളിൽ പോലീസിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതെ വന്നതോടെ പ്രേം കുമാർ ജാമ്യത്തിലിറങ്ങി.
പിന്നീട് അഞ്ചുമാസംമുൻപാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തിൽ മരിച്ച് പോയതാണെന്ന് ഇയാൾ രേഖയെ വിശ്വസിപ്പിച്ച ശേഷമായിരുന്നു വിവാഹം.