തിരുവനന്തപുരം: സർവകലാശാലാ നിയമഭേദഗതി വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച മന്ത്രി ആർ. ബിന്ദുവിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ നടത്തിയത് ‘വെർബൽ ഡയറിയ’ ആണെന്ന മന്ത്രിയുടെ പരാമർശമാണ് വിവാദത്തിനിടയാക്കിയത്. ആർ ബിന്ദുവിന്റെ വാക്കുകൾ പുതിയ അംഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും സഭാരേഖകളിൽനിന്ന് പരാമർശം മാറ്റണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തുടർന്നു പ്രതിപക്ഷംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
ബെസ്റ്റ് ബോളർക്കുള്ള അവാർഡ് നിതാ അംബാനി നൽകിയപ്പോൾ കാൽതൊട്ടുവന്ദിച്ച ഗുരുത്വം!! ധോണി തോളിൽ തട്ടി അഭിനന്ദിച്ചപ്പോൾ മുഖത്തു കണ്ട നിഷ്കളങ്കത, ഒടുവിൽ പാണ്ഡ്യ തോളിൽ കയ്യിട്ടപ്പോൾ കണ്ണുതള്ളിയുള്ള നിൽപ്… മൊത്തത്തിൽ വൈറലായി വിഘ്നേഷ് – വീഡിയോ
സർവകലാശാലാ നിയമഭേദഗതി ബിൽ സംബന്ധിച്ചു മന്ത്രിക്ക് അറിവില്ലെന്നും സർവകലാശാലകളെ അടക്കിഭരിക്കാൻ മന്ത്രിക്ക് ആർത്തിയാണെന്നും രാഹുൽ പറഞ്ഞതാണു ബിന്ദുവിനെ ചൊടിപ്പിച്ചത്. ‘‘എന്റെ മകന്റെ പ്രായമുള്ള ആൾക്ക് എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമെങ്കിൽ പിന്നെ എനിക്കും പറയാം. നാലാംകിട കുശുമ്പും നുണയും ചേർത്താണു രാഹുൽ ഇവിടെ പ്രസംഗിച്ചത്’’എന്നു മന്ത്രി ബിന്ദു രോഷത്തോടെ പ്രതികരിച്ചു.
അതേസമയം രാഹുൽ പ്രസംഗിക്കുന്നതിനിടെ മന്ത്രി മൈക്കില്ലാതെ ‘പോടാ ചെറുക്കാ’ എന്നു പറഞ്ഞുവെന്നും മന്ത്രി സ്ഥാനത്തിരിക്കാൻ ആർ. ബിന്ദുവിനു യോഗ്യതയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച്, സഭാ നടപടികൾ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ബിജെപിയുടെ കാവിവൽക്കരണത്തെ എതിർക്കാൻ കൊണ്ടുവന്ന ബിൽ ഉപയോഗിച്ചു സിപിഎം സർവകലാശാലകളെ ചുവപ്പുവൽക്കരിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ‘‘നേരത്തേ ഉണ്ടായിരുന്ന ഗവർണർ രാജ് മാറ്റി മന്ത്രിരാജ് ആക്കിയിരിക്കുകയാണ്. സർവകലാശാലകളെ അടക്കിഭരിക്കാനുള്ള മന്ത്രിയുടെ ആർത്തി നിയമം വായിക്കുമ്പോൾ വ്യക്തമാകും. നിയമത്തിന്റെ ബാലപാഠം പോലും വായിക്കാതെയാണു മന്ത്രി, എപി അനിൽകുമാറിനെ പോലെ മുതിർന്ന അംഗങ്ങളെ പുച്ഛവും പരിഹാസവും വാരിവിതറി സഭയിൽ നേരിടുന്നത്. വൈസ് ചാൻസലറെ ഒഴിവാക്കി മന്ത്രിക്ക് അടക്കിഭരിക്കാൻ വേണ്ടിയുള്ള നിയമഭേദഗതിയാണ് നടപ്പാക്കിയിരിക്കുന്നത്.
കൽപാന്തകാലത്തോളം താനായിരിക്കില്ല മന്ത്രി എന്നാണ് ആർ. ബിന്ദു എപ്പോഴും മറുപടി പറയുക. അത് ഞങ്ങൾക്കു നല്ല ബോധ്യമുണ്ട്. നിങ്ങളുടെ ഉന്നതവിദ്യാഭ്യാസ മന്ത്രിസ്ഥാനം എട്ടു മാസം കൂടിയേ ഉള്ളൂ. അതു കഴിയുമ്പോൾ യുഡിഎഫ് മന്ത്രി വരും. പക്ഷേ മന്ത്രി ബിന്ദുവിന് കൽപാന്തകാലത്തോളം ഗുണം അനുഭവിക്കാൻ പറ്റുന്ന ഭേദഗതികളാണ് നിയമത്തിൽ വരുത്തുന്നത്. കേരള സർവകലാശാലയുടെ മുന്നിൽ കുമാരനാശാന്റെ പ്രതിമയുണ്ട്. അത് മാറ്റി എന്റെ പ്രതിമ വേണമെന്ന് മന്ത്രി പറയുന്നത് ഒഴിച്ചാൽ ബാക്കി എല്ലാം ഭേദഗതികളിലുണ്ട്. അത് അംഗീകരിക്കാൻ കഴിയില്ല. അക്കാദമിക് ആയിട്ട് മന്ത്രി മറുപടി പറയുന്നില്ല. വൈകിട്ട് റീൽസ് ഇടുന്നതിന് പരിഹാസം വാരിവിതറുന്നതിനു പകരം അക്കാദമിക് ആയി മറുപടി പറയാൻ അധ്യാപിക കൂടി ആയിരുന്ന മന്ത്രി തയാറാകണം.’’- രാഹുൽ പറഞ്ഞു.