കൊച്ചി: ശ്വേത മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മാലാ പാർവവതി. ‘അമ്മ’ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനകളുടെ ഭാഗമാണ് ഈ കേസെന്നും ഈ അധികാര വടം വലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണെന്നും മാലാ പാർവതി പറയുന്നു. കൂടാതെ ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികളെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മാലാ പാർവതി പറയുന്നു.
മാലാ പാർവതി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്-
‘അമ്മ’ സംഘടനയ്ക്ക് വേണ്ടി മോഹൻലാലും, മമ്മൂക്കയും നേതൃത്വം നൽകിയതിന്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്. സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കും, ക്ഷേമ പ്രവർത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ ലാൽ സർ മാറിയതോടെ, ഈ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികൾ. ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നത്.
ആദ്യം കുക്കു പരമേശ്വരനും, ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു. ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതു സമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്. ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം.
ബാലിശ്ശമായ ഇലക്‌ഷൻ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശ്യം അതിലുമപ്പുറമാണ്. ശ്വേതയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്.