കോഴിക്കോട്: നഗരത്തിലെ വിവിധയിടങ്ങളിൽ വീട് വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ സ്വന്തം വീടെന്ന പേരിൽ ലീസിനു നൽകി പണം തട്ടിയ കേസിലെ സ്ത്രീയുൾപെടെ രണ്ടുപേർ പിടിയിൽ. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അൽ ഹിന്ദ് വീട്ടിൽ നിസാർ (38) എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. 2024 ഏപ്രിലിൽ പ്രതികൾ വാടകയ്ക്ക് എടുത്ത വീട് സ്വന്തം വീടാണെന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശിനിയിൽനിന്ന് 25 ലക്ഷം രൂപയും മേരി എന്ന യുവതിയിൽനിന്ന് 2.80 ലക്ഷം രൂപയും ശ്രുതി എന്ന യുവതിയിൽനിന്ന് 7 ലക്ഷം രൂപയും വാങ്ങി പണയത്തിന് നൽകുകയായിരുന്നു.
ലീസിനു നൽകിയ ശേഷം പ്രതികൾ മുങ്ങിയതോടെ പറ്റിക്കപ്പെട്ടതാണെന്ന് മനസിലാക്കിയ യുവതികൾ നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതികൾ സമാന രീതിയിൽ നിരവധി പേരെ പറ്റിച്ചിട്ടുണ്ടെന്നു കണ്ടെത്തിയത്. കോഴിക്കോട് നടക്കാവ്, ചേവായൂർ, എലത്തൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പ്രതികൾ വീട് വാടകയ്ക്ക് എടുക്കുകയും ഇത് ഉടമ അറിയാതെ മറ്റുള്ളവർക്ക് വലിയ തുകയ്ക്ക് പണയത്തിന് കൊടുക്കുകയും ചെയ്യുന്നതായിരുന്നു രീതി. പ്രതികൾ രണ്ടോ മൂന്നോ മാസം വീടിന് വാടക നൽകിയശേഷം മുങ്ങുന്നതിനാൽ വീട്ടുടമസ്ഥരും പണയത്തിനെടുത്തവരും പ്രാഥമികഘട്ടത്തിൽ തട്ടിപ്പ് അറിയാതെ പോയി.
ഉടമസ്ഥരില്‍ നിന്ന് വീട് വാടകയ്ക്ക് വാങ്ങിയ ശേഷം മറ്റുള്ളവര്‍ക്ക് ഇതേ വീട് ലീസിന് നല്‍കി നടത്തിവന്ന തട്ടിപ്പിലൂടെ പ്രതികൾ കോടികൾ നേടിയിട്ടുണ്ടാകാമെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. മെർലിനെതിരെ സാമ്പത്തിക തട്ടിപ്പ് സൂചന ലഭിച്ചതോടെ നിരവധി പേരാണു പോലീസിൽ പരാതിയുമായി എത്തിയത്. പറ്റിക്കപ്പെടുന്നവരുടെ വിശ്വാസം പിടിച്ചുപറ്റി സാധാരണയിലും കുറഞ്ഞ തുകയ്ക്ക് വീട് ലീസിന് നൽകുന്നതിനാൽ അതിവേഗം തട്ടിപ്പ് നടത്താൻ പ്രതികൾക്കു സാധിച്ചിരുന്നു.
അതേസമയം വീടുകൾക്ക് മൂന്ന് മാസം വരെ മുൻകൂറായി വാടക നൽകുന്നതിനാൽ പിന്നീട് വാടക മുടങ്ങുമ്പോൾ മാത്രമാണ് വീട്ടുടമകൾ ഇവരെ അന്വേഷിച്ച് എത്താറുണ്ടായിരുന്നത്. അതുപോലെ പുതുതായി വീട് നിർമിക്കുന്നവരോടു വീടിന്റെ നിർമാണ ജോലികൾ ചെയ്തുതരാം എന്നു പറഞ്ഞും പ്രതികൾ പലരിൽനിന്നു പണം വാങ്ങിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. പ്രതികളെ നടക്കാവ് പേലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ പ്രജീഷിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇൻസ്പക്ടർ ലീല, എസ്‌സിപിഒ ബൈജു, സിപിഒമാരായ അരുൺ, ഐശ്വര്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പിടികൂടിയത്. മെർലിൻ ഡേവിസിനെ പാലക്കാട് നിന്നും നിസാറിനെ നടക്കാവ് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി.