തിരുവനന്തപുരം: അങ്ങനെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനുമൊടുവിൽ തീരുമാനത്തിൽ നിന്നു പിൻവലിഞ്ഞ് ഗവർണർ. ഇനി മുതൽ രാജ്‍ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനം. ഔദ്യോഗിക ചടങ്ങുകളിൽനിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്‌ഭവൻ അറിയിച്ചതായാണ് വിവരം. സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്കാരദാന ചടങ്ങുകൾ തുടങ്ങിയ പരിപാടികളിൽനിന്നും ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് തീരുമാനമായത്.
അതേസമയം, രാജ്ഭവൻറെ ചടങ്ങുകളിൽ ചിത്രവും വിളക്കും തുടരും. നാളത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകുമെന്നും രാജ്ഭവൻ അറിയിച്ചു. കാവിക്കൊടിയേന്തിയ ഭാരത മാതാവിന്റെ ചിത്രവും അതിനു മുന്നിൽ വിളക്കു കൊളുത്തുന്നതും മറ്റും സ്വീകാര്യമല്ലെന്ന കാര്യം സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സർക്കാരുമായി ഉടക്കാനില്ലെന്ന് നിഗമനത്തിലേക്ക് രാജ്ഭവൻ എത്തിയത്.
ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ആവശ്യപ്പെട്ടതോടെ കൃഷി മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. പിന്നാലെ സിപിഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.