ബെംഗളൂരു: നടൻ കമൽഹാസന്റെ പ്രസ്താവനയെ തുടർന്നു പുതിയ സിനിമ ‘തഗ് ലൈഫ്’ റിലീസ് ചെയ്യുന്നതിനു കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ നിരോധനം. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസന്റെ പ്രസ്താവനയാണ് കർണാടകക്കാരെ ചൊടിപ്പിച്ചത്. സംഭവത്തിൽ ക്ഷാമാപണം നടത്തണമെന്നു ആവശ്യപ്പെട്ടെങ്കിലും അതിനു താൻ തയാറല്ലെന്നു കമൽഹാസൻ വ്യക്തമാക്കിയിരുന്നു.
മണിരത്നം സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രം ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെ കന്നഡ ഭാഷ തമിഴിൽ നിന്നാണു ജനിച്ചതെന്ന നടൻ കമൽ ഹാസന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് കർണാടകയിൽ പ്രതിഷേധം വ്യാപകമായത്.
തമിഴുമായുള്ള ആജീവനാന്ത ബന്ധത്തെക്കുറിച്ച് കമൽ വിശദീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ജീവിതവും കുടുംബവും തമിഴാണെന്നു പറഞ്ഞ അദ്ദേഹം വേദിയിലുണ്ടായിരുന്ന കന്നഡ നടൻ ശിവരാജ്കുമാറിനെ അഭിസംബോധന ചെയ്തു പറഞ്ഞ വാക്കുകളാണു വിവാദമായത്.
നടൻ ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബാംഗമാണ്. നിങ്ങളുടെ ഭാഷ തമിഴിൽ നിന്ന് പിറന്നതാണ്. അതിനാൽ, നിങ്ങളും എന്റെ കുടുംബത്തിൽ ഉൾപ്പെടുന്നതായാണ് കമൽ വ്യക്തമാക്കിയത്.
എന്നാൽ കമലിന് കന്നഡ ഭാഷയുടെ ചരിത്രമറിയാത്തത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. നടൻ മാപ്പു പറയണമെന്ന് ബിജെപിയും കന്നഡ അനുകൂല സംഘടനകളും ആവശ്യപ്പെട്ടിരുന്നു.