വാഷിങ്ടൻ: യുഎസിന്റെ ആക്രമണത്തെത്തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്കുൾപ്പെടെ കേടുപാടു പറ്റിയതിനാൽ ആണവായുധങ്ങൾ നിർമിക്കാൻ ഇറാന് ഇനി ശേഷിയുണ്ടാകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ‘‘ഇറാൻ ആണവായുധം നിർമിക്കുന്നതിനു വളരെയടുത്തെത്തിയിരുന്നു. എന്നാൽ നമ്മൾ അതു നശിപ്പിച്ചു. ഇതേത്തുടർന്ന് ആണവായുധം നിർമിക്കാൻ ഇനി ഇറാന് ശേഷിയില്ല’’ – യുഎസ് മാധ്യമമായ ഫോക്സ് ന്യൂസിനോട് വാൻസ് പറഞ്ഞു. ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിനു സമ്മതിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വാൻസിന്റെ പരാമർശം.
ഭാവിയിൽ ആണവശേഷി പുനർനിമിക്കുന്നതിൽനിന്ന് ഇറാനെ തടയുമെന്നും വാൻസ് പറഞ്ഞു. ‘‘ഇസ്രയേല്‍ ഒരു പ്രധാനപ്പെട്ട സൈനിക ലക്ഷ്യം നേടിയെടുത്തു. ഇറാന്റെ ആണവ പരിപാടി നശിപ്പിക്കാൻ അവർ ഞങ്ങളെ സഹായിച്ചു. ഇസ്രയേലിനു ഭീഷണിയായ ഇറാന്റെ മിസൈൽ ശേഷിയെയും അവർ നശിപ്പിച്ചു. ഇറാനെ സംബന്ധിച്ച്, സമാധാനത്തിന്റെ പാത യഥാർഥത്തിൽ പിന്തുടരാൻ ഇനി കഴിയും. ഇന്നലെ ഞാൻ പറഞ്ഞതുപോലെ, ഭീകരശൃംഖലകളെ പിന്തുണയ്ക്കുന്നതിലൂടെയും ഇപ്പോൾ പരാജയപ്പെട്ട ആണവായുധ നിർമാണത്തിലൂടെയും യുദ്ധത്തിൽ മികച്ചവരല്ലെന്നു തെളിയിക്കുകയാണ് ഇറാൻ.’’ – ജെ.ഡി.വാൻസ് പറഞ്ഞു.
‘‘പ്രസിഡന്റ് ട്രംപ് ശരിക്കും റീസെറ്റ് ബട്ടൻ അമർത്തിയെന്നു ഞാൻ വിശ്വസിക്കുന്നു. മേഖലയിൽ ദീർഘകാല സമാധാനം ഉണ്ടാകട്ടെ. അതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ഈ 12 ദിവസമെന്നതു മേഖലയുടെ ഒരു ‘റീസെറ്റ് മൊമന്റ്’ ആണെന്ന് പറയേണ്ടിവരും’’ – വാൻസ് കൂട്ടിച്ചേർത്തു.