ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാന അപകടം ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ രണ്ടാമത്തെ വലിയ ആകാശ ദുരന്തമെന്ന് വിലയിരുത്തൽ. 1996ൽ ഛർഖി ദാദ്രിയിലുണ്ടായ വിമാന അപകടമാണ് രാജ്യത്തെ ഏറ്റവും വലിയ അപകടം. അന്നു 349 പേർക്കാണ് ജീവൻ നഷ്ടമായത്. 1996 നവംബർ 12നായിരുന്നു ലോകത്തെയും രാജ്യത്തെയും നടുക്കിയ ഏറ്റവും വലിയ ദുരന്തമുണ്ടായത്.
1996 നവംബർ 12ന് ന്യൂഡൽഹിയിൽ നിന്ന് സൗദി അറേബ്യയിലെ ദഹ്‌റാനിലേക്ക് പോകുകയായിരുന്ന സൗദി വിമാനം 763 ബോയിംഗ് 747ഉം കസാക്കിസ്ഥാനിലെ ചിംകെന്റിൽ നിന്ന് ഡൽഹിയിലേക്ക് വരുകയായിരുന്ന കസാക്കിസ്ഥാൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 1907 ഇല്യുഷിൻ ഇൽ-76 വിമാനവും ഡൽഹിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ പടിഞ്ഞാറ് ഛർഖി ദാദ്രി നഗരത്തിന് മുകളിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വിമാനങ്ങളിലുമായി യാത്ര ചെയ്ത 349 പേരും സ്പ്പോട്ടിൽ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും മാരകമായ മിഡ്- എയർ കൂട്ടിയിടിയെന്നാണ് ഈ അപകടത്തെ വിശേഷിപ്പിക്കുന്നത്.
അതേസമയം 2025 ജൂൺ 12ന് ഉച്ചയ്ക്കാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടലിനേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എഐ 171 ബോയിങ് 787 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്ന് വീണത്. 242 യാത്രക്കാരിൽ ഒരാൾ മാത്രമാണ് ഈ ദുരന്തത്തെ അതിജീവിച്ചത്. വിമാനം ജനവാസ മേഖലയായ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനു മുകളിൽ തകർന്ന് വീണതിനാൽ 24 വിദ്യാർഥികളും മരിച്ചു. 2010 മെയ് 22ന് മംഗലാപുരത്തുണ്ടായ അപകടത്തിൽ 158 യാത്രക്കാർക്കാണ ജീവൻ നഷ്ടമായത്. അതുപോലെ 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോടുണ്ടായ വിമാന ദുരന്തത്തിൽ ക്യാബിൻ ക്രൂവടക്കം 21 പേർക്കു ജീവൻ നഷ്ടമായി.