തിരുവനന്തപുരം: ചികിത്സാ സംവിധാനങ്ങളിലെ അപര്യാപ്തതകളുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിലുള്ള പ്രതികാര നടപടികൾക്ക് അദ്ദേഹത്തെ വിട്ടുകൊടുക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
ഡോ. ഹാരിസിനെതിരെ നടപടി സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇത്തരം പ്രതികാര നടപടികൾ നിസ്വാർഥമായി ജന സേവനം നടത്തുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും ആത്മവീര്യത്തെ തന്നെ തകർക്കുമെന്നും ഡോ. ഹാരിസ് സദുദ്ദേശ്യത്തോടെയാണ് വെളിപ്പെടുത്തലുകൾ നടത്തിയതെന്നും ഐഎംഎ അധികൃതർ അറിയിച്ചു.
മാത്രമല്ല ആരോഗ്യ വകുപ്പിന്റെ ‘സിസ്റ്റം’ തകരാറാണ് യഥാർഥ പ്രശ്നമെന്ന് ആരോഗ്യ മന്ത്രി തന്നെ മുൻപ് സമ്മതിച്ചിരുന്നതാണ്. എന്നിട്ടും സ്വന്തം വകുപ്പിലെ തകരാറുകൾ പരിഹരിക്കാതെ, അതിനായി യാതൊരു നടപടിയും സ്വീകരിക്കാതെ, ഹാരിസിനെ പോലൊരു ജനകീയ ഡോക്ടർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ കോപ്പ് കൂട്ടുന്നത് മെഡിക്കൽ കോളേജുകളെ ചികിത്സക്കുള്ള അന്തിമാശ്രയമായി കരുതുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികളോടുള്ള യുദ്ധ പ്രഖ്യാപനമായി മാത്രമേ കരുതാനാവുകയുള്ളു.
ഇങ്ങനെയുള്ള ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയെന്ന് പഠിക്കാനും പരിഹരിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അതിനായി പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കണം.’’ – ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ.ആർ. ശ്രീജിത്ത്, സെക്രട്ടറി ഡോ. സ്വപ്ന എസ്. കുമാർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.