മിയാമി: ഇറാന്റെ ഉന്നത രാഷ്ട്രീയ-സൈനിക നേതൃത്വത്തെ അമേരിക്കൻ സൈനിക നടപടികൾ പൂർണമായി തകർത്തുവെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാന്റെ ഉന്നത നേതാക്കളെയെല്ലാം തുടച്ചുനീക്കി, രാജ്യത്തിന് ഇനി കാര്യക്ഷമമായ ഒരു സുപ്രീം ലീഡർ ഇല്ലെന്നും, പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിക്കപ്പെട്ട മൊജ്താബ ഖമനേയി ജീവിച്ചിരിക്കുമോ എന്നതിൽ തന്നെ അനിശ്ചിതത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് പ്രയോറിറ്റി ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയത്. ഇറാന്റെ സൈനിക ശേഷി പ്രതീക്ഷിച്ചതിലും കൂടുതലായി തകർത്തുവെന്നും, രാജ്യത്തിന്റെ അധികാര ഘടന തന്നെ ഇല്ലാതാക്കിയതായും അദ്ദേഹം വ്യക്തമാക്കി. “ ഇല്ല, അവരുടെ നേതാക്കൾ മരിച്ചു. അവരുടെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ല. അദ്ദേഹം മരിച്ചു. മകൻ മരിച്ചു, അല്ലെങ്കിൽ വളരെ മോശം അവസ്ഥയിലാണ്, കാരണം ആരും അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടില്ല”- ട്രംപ് പ്രതികരിച്ചു.
അതുപോലെ അമേരിക്കൻ സൈനിക നടപടികൾക്ക് പിന്നാലെ ഇറാന്റെ നാവികസേന പൂർണമായും തകർന്നുവെന്നും ഗൾഫ് കടലിന്റെ അടിത്തട്ടിൽ കിടക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. വ്യോമസേന പൂർണമായി പ്രവർത്തനരഹിതമായി, ആന്റി-എയർക്രാഫ്റ്റ് സംവിധാനങ്ങളും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും തകർന്നു. രാജ്യത്തിന്റെ മിസൈൽ-ഡ്രോൺ നിർമ്മാണ ശേഷിയും ആയുധശേഖരങ്ങളും വൻതോതിൽ നശിപ്പിച്ചതായും, പ്രതിരോധ വ്യവസായ അടിസ്ഥാനഘടന തന്നെ ഇല്ലാതാക്കിയതായും ട്രംപ് പറഞ്ഞു.
ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഇറാന്റെ സുപ്രീം ലീഡറായ അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ, ടെഹ്റാൻ അദ്ദേഹത്തിന്റെ മകൻ മൊജ്താബ ഖമനേയിയെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനത്തിന് ശേഷം പൊതുവേദികളിൽ അദ്ദേഹത്തെ കാണാത്തത് നിരവധി സംശയങ്ങൾക്ക് ഇടയാക്കുകയാണ്. അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തലുകൾ പ്രകാരം, യുദ്ധത്തിനിടെ മൊജ്താബയ്ക്ക് പരുക്കേറ്റിരിക്കാമെന്നാണ് സൂചന. അതേസമയം, കേന്ദ്ര നേതൃത്വമില്ലാതെ ഇറാന്റെ സൈനിക വിഭാഗങ്ങൾ പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം മാർച്ച് 16-ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിലും മൊജ്താബയുടെ നിലയെക്കുറിച്ച് ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തെ ആരും കണ്ടിട്ടില്ലെന്നത് അസാധാരണ സാഹചര്യമാണെന്നും, അദ്ദേഹം ജീവനോടെ ഉണ്ടോ എന്നതിൽ വ്യക്തതയില്ലെന്നുമാണ് അന്ന് ട്രംപ് പറഞ്ഞത്.
ഇതിനിടെ, യുദ്ധത്തിൽ ക്ഷീണിച്ച ഇറാൻ ഇപ്പോൾ ചർച്ചകളിലേക്ക് നീങ്ങുകയാണെന്നും, അമേരിക്കയുമായി ഒരു കരാറിലെത്താൻ അവർ ശ്രമിക്കുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. “അവർ ഇപ്പോൾ ചർച്ച ചെയ്യുകയാണ്. കരാറിനായി അവർ ശ്രമിക്കുന്നു,” എന്നാണ് മിയാമിയിലെ പ്രസംഗത്തിൽ ട്രംപ് പറഞ്ഞത്. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ട്രംപിന്റെ ഈ പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതികരണങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കുകയാണ്. ഇറാനിലെ യഥാർത്ഥ അധികാര ഘടനയും നേതൃസ്ഥിതിയും സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനാൽ, മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
🚨 LMFAO! The whole room just ERUPTED in laughter
PRESIDENT TRUMP: “Their Supreme Leader is no longer Supreme.”
“Anti-aircraft and communications capabilities are totally dismantled and dead. And their leaders are all dead. Other than that, I think they’re doing QUITE WELL!” 🤣… pic.twitter.com/990eXX0jP5
— Eric Daugherty (@EricLDaugh) March 27, 2026
















































