ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനിയെ മദ്യലഹരിയിൽ യുവാവ് കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരൻകോട്ടയിൽ ശാലിനി (17) ആണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് സംഭവം. കുറച്ചു നാൾ മുൻപ് പ്രദേശവാസിയായ മുനിരാജ് ശാലിനിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ താൽപര്യമില്ലെന്നായിരുന്നു ശാലിനിയുടെ മറുപടി.
തുടർന്നു കഴിഞ്ഞയാഴ്ച യുവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. ഇതോടെ മുനിരാജിനെ ശാലിനിയുടെ പിതാവ് മാരിയപ്പൻ ഇയാളെ താക്കീത് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിൽ യുവാവ് ഇന്ന് രാവിലെ വഴിവക്കിൽ ശാലിനിയെ കാത്തുനിന്നു സംസാരിക്കാൻ ശ്രമിച്ചു. താൽപര്യമില്ലെന്ന് അറിയിച്ച ശേഷം ശാലിനി മുന്നോട്ട് നടന്നുപോകുന്നതിനിടെ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു.
തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിൽ ഏൽപ്പിച്ചു. ശാലിനിയെ രാമേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


















































