കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തിയത് മോഷ്ടിക്കാനല്ല, പകരം തൃശ്ശൂരിൽ ഉണ്ടായിരുന്ന കവർച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് സ്ഥിരീകരിച്ച് റെയിൽവെ പോലീസ്. കേസിന്റെ ഭാഗമായി ബണ്ടി ചോറിൽ നിന്ന് പോലീസ് പിടിച്ചെടുത്ത രണ്ട് ബാഗുകൾ, 76,000 രൂപ, മൊബൈൽ ഫോൺ എന്നിവ വിട്ടു കിട്ടണമെന്നാണ് ബണ്ടി ചോറിൻറെ ആവശ്യം. ഇതിനായി അഭിഭാഷകനെ കാണാനെത്തിയതായിരുന്നു ഇയാൾ
കൂടാതെ ഇയാൾക്കെതിരെ പുതിയ കേസുകളില്ലെന്ന് റെയിൽവെ പോലീസ് സ്ഥിരീകരിച്ചു. തൃശ്ശൂരിലെ കവർച്ചാ കേസിൽ ഇയാളെ വെറുതെ വിട്ടിരുന്നു. ബണ്ടി ചോറിനെ ഉടൻ വിട്ടയക്കുമെന്നും റെയിൽവെ പോലീസ് വ്യക്തമാക്കി. ബണ്ടി ചോർ പിടികിട്ടാപ്പുള്ളിയായ കേസ് ഇല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് ബണ്ടി ചോറിനെ ആർപിഎഫ് തടഞ്ഞത്. വെരിഫിക്കേഷന്റെ ഭാഗമായാണ് റെയിൽവെ പോലീസ് തടഞ്ഞുവെച്ചത്.
അതേസമയം വിവിധ സംസ്ഥാനങ്ങളിൽ എഴൂന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ധനികരുടെയും ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പോലീസ് പിടികൂടിയിരുന്നു.
തുടർന്നു പത്തുവർഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. മോഷണം നിർത്തുകയാണെന്ന് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞ ബണ്ടി ചോർ പക്ഷെ പഴയ ശീലം തുടർന്നു. 2023ൽ യു പിയിൽ നിന്നാണ് ഡൽഹി പോലീസ് ബണ്ടി ചോറിനെ പിടികൂടിയത്.



















































