നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 6000 ലേറെ വോട്ടിന്റെ ഭൂരിപക്ഷം. എം സ്വരാജ് രണ്ടും പി.വി. അന്‍വര്‍ മൂന്നും സ്ഥാനങ്ങളിലാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഷൗക്കത്തായിരുന്നു മുന്നില്‍. ആദ്യം എണ്ണിയത് വഴിക്കടവിലെ വോട്ടാണ്. യുഡിഎഫിന് ആധിപത്യമുള്ള മേഖലയായിട്ടും പ്രതീക്ഷിച്ച മുന്‍തൂക്കം കിട്ടിയില്ല. മൂത്തേടത്തെ നിലയും സമാനമായിരുന്നു. അൻവർ 10000 വോട്ടുകൾ നേടി.
യുഡിഎഫിന് ഭീഷണിയായി പിവി അന്‍വര്‍ വോട്ട് പിടിച്ചതും അല്‍പം ക്ഷീണമായി. ഇതോടെ ആദ്യ റൗണ്ടില്‍ യുഡിഎഫിന് പ്രതീക്ഷിച്ചത്ര വോട്ട് കിട്ടിയില്ല. അന്‍വര്‍ നേടിയ വോട്ടുകളാണ് യുഡിഎഫിന് വെല്ലുവിളിയാകുന്നത്. വഴിക്കടവിലെ 14 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 419 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ ലീഡ്. ഷൗക്കത്ത്- 3,614, സ്വരാജ്- 3,195, അന്‍വര്‍– 1588, മോഹന്‍ ജോര്‍ജ്– 401 എന്നിങ്ങനെയാണ് വോട്ടുനില. ആദ്യ റൗണ്ടില്‍ അന്‍വര്‍ കരുത്തുകാട്ടിയെന്ന് വ്യക്തം.
263 ബൂത്തുകളില്‍ 19 റൗണ്ട് വോട്ടുകളാണ് എണ്ണുന്നത്. നാലു ടേബിളുകളിലായി പോസ്റ്റല്‍ വോട്ടെണ്ണല്‍ ക്രമീകരിച്ചു. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണും. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഉറച്ച വിജയ പ്രതീക്ഷയിലാണ് യുഎഡിഎഫും എല്‍ഡിഎഫും. ക്രോസ് വോട്ട് നടന്നിട്ടുണ്ടെങ്കിലും താന്‍ ജയിക്കുമെന്ന് പി.വി. അന്‍വറും പറയുന്നു.