കൊച്ചി: വിധി വന്നശേഷം തനിക്കെതിരെ രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും ഉണ്ടാകുന്നുവെന്നും അഭിഭാഷക മാധ്യമങ്ങളോട് വ്യക്തമാക്കി. വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും ടി ബി മിനി വ്യക്തമാക്കി.
ഇപ്പോൾ നടക്കുന്നത് പച്ചക്കള്ളം പറഞ്ഞുള്ള സൈബർ അധിക്ഷേപമാണെന്നും അഭിഭാഷക പറഞ്ഞു. ഇത്രയും വർഷം ഒറ്റയ്ക്ക് നിന്നാണ് കേസിന് വേണ്ടി പൊരുതിക്കൊണ്ടിരുന്നത്. മാധ്യമങ്ങൾ സഹായിച്ചില്ലെന്ന് പറയുന്നില്ല. എന്നാൽ എപ്പോഴും നിങ്ങളോട് സംസാരിക്കാൻ പറ്റിയിട്ടില്ലെന്നും ടി ബി മിനി പറഞ്ഞു. കേരളത്തിലെ മുഴുവൻ യൂട്യൂബേഴ്സിനെയും കയ്യിലെടുത്ത് വ്യക്തിപരമായി, മനസാ വാചാ അറിയാത്ത കാര്യത്തിന് തന്നെ ആക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അഭിഭാഷക.
ഇപ്പോൾ പലരും അതിജീവിതക്കെതിരായി ദിലീപിനോടൊപ്പം ചേരുകയാണ്. എന്നെ ഇല്ലതാക്കുക എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം എന്താണ്. അതിജീവിതയ്ക്ക് എന്നെപ്പോലെ പുറത്ത് വന്ന് പോരാടാൻ സാധിക്കുമോ. നാളെ ഞാൻ ഉണ്ടാവുമോ എന്ന് കാത്തിരുന്നത് കാണാം. മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നത് പച്ചക്കള്ളമാണ്. ഇന്ന് എനിക്ക് എല്ലാം തുറന്ന് പറയാൻ സാധിക്കില്ല. പക്ഷെ ഇന്നത്തോടെ എൻറെ വക്കാലത്ത് കഴിയും. നാളെ മുതൽ ഞാൻ അഡ്വ. ടിബി മിനിയാണ്. അതുകൊണ്ട് നിങ്ങളെ അഭിമുഖീകരിക്കുന്നതിനും നിയമപരമായ തടസ്സങ്ങളുമില്ല.
സിനിമ മേഖലയിലെ നിർമ്മാതാക്കളും തിയേറ്റർ മുതലാളിമാരും സംവിധായകരുമൊക്കെ ദിലീപിൻറെ പക്ഷമാണ്. അതിജീവിതയ്ക്കൊപ്പം ആരാണുള്ളത്. കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും ദിലീപിനെതിരായ 100 ശതമാനം തെളിവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
















































