കൊച്ചി: 2017 ഫെബ്രുവരി 17ന് രാത്രി 11.30. തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു. മറുതലയ്ക്കൽ സിനിമ നിർമ്മാതാവ് ആന്റോ ജോസഫ്. ചെറിയ പ്രശ്നമുണ്ടെന്നും നടൻ ലാലിന്റെ വീട്ടിലേക്ക് ഉടനെ തിരിക്കണമെന്നും സന്ദേശം ലഭിക്കുകയായിരുന്നു. പിടിയും ആന്റോയുമെത്തുമ്പോൾ ലാലും അതിജീവിതയും ഒരുമിച്ചുണ്ടായിരുന്നു. വീടിനു പുറത്തെ കസേരയിൽ അതിജീവിതയുടെ ഡ്രൈവർ മാർട്ടിനും ഉണ്ടായിരുന്നു.
ഈ മൂടിക്കെട്ടിയ വീടിനകത്ത് നിന്നും ലാലിന്റെ ശബ്ദം പതിവിലധിമുയർന്നു. അറിഞ്ഞതോരോന്നായി പിടിയോടും ആന്റോയോടും ലാൽ വിവരിച്ചു. ഇതിനിടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും അന്നത്തെ ഐജി വിജയനും ലാലിന്റെ വിളികളുമെത്തിയിരുന്നു. ഉടൻ തന്നെ പോലീസ് സംഘം ലാലിന്റെ വീട്ടിലേക്ക് തിരിച്ചു. അതിജീവിതയോടും ഫോണിൽ സംസാരിച്ച ഉന്നത ഉദ്യോഗസ്ഥർക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. നടന്നത് അതിക്രൂരമായ പീഡനമാണെന്ന് അവർക്കു വ്യക്തമായി. പ്രതികൾ കൈയകലത്തിലുണ്ടെന്ന് അവർക്കറിയാമായിരുന്നു. ഇതിനിടെ ഡ്രൈവറുടെ നീക്കങ്ങളിൽ സംശയം തോന്നിയ പിടി ആ കാര്യം പോലീസിനോട് പറഞ്ഞു. പിന്നീട് കാലം അതും ശരിയെന്ന് തെളിയിക്കുകയായിരുന്നു.
മലയാള സിനിമയെയാകെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസ് നിയമവഴിയിലേക്കെത്തിയത് തൃക്കാക്കര മുൻ എംഎൽഎ പിടി തോമസിന്റെ ഇടപെടൽ മൂലം. ഒരുപക്ഷേ ആരുമറിയാതെ പോകുമായിരുന്ന ക്രൂര കുറ്റകൃത്യം നടന്ന രാത്രി അപ്രതീക്ഷിതമായെത്തിയ പിടി തോമസിന്റെ നീരീക്ഷണവും ഇടപെടലുമാണ് കേസിൽ നിർണായകമായത്.
പിന്നീട് പ്രതിപക്ഷ നിരയിലിരുന്ന് ഓരോ നിമിഷവും പിടിയുടെ ശബ്ദം അതിജീവിതയ്ക്കായി നിരന്തരമുയർന്നു. പോലീസ് നിഷ്ക്രിയത ചോദ്യം ചെയ്യപ്പെട്ടു. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അതിന്റെ ഇരട്ടി ശബ്ദത്തിൽ വിമർശിക്കാനും പിടി തോമസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. പ്രതി കൊച്ചി വിട്ടില്ലെന്ന് അറിയുന്ന പോലീസ് ആദ്യ മണിക്കൂറിൽ അനങ്ങാതെയിരുന്നതും പി ടി പുറംലോകത്തോട് വിളിച്ചുപറഞ്ഞു. കോടതിമുറിയിൽ പൾസർ സുനി നാടകീയമായി പിടിയിലാകും വരെ പിടി തോമസിന്റെ വാക്കുകൾ നിരന്തരമുയർന്നുകൊണ്ടിരുന്നു. 2021 ൽ അർബുദത്തോടും പോരാടി അവസാനിക്കുംവരെ…
















































