പാൽഘർ: വാഹനാപകടത്തിൽപ്പെട്ട 19-കാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തലസാരിയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിച്ച് ഓടിച്ചുവിട്ടശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കി മൂന്നുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പെൺകുട്ടിയും യുവാവും ഗുജറാത്തിലെ ഉമർഗാവിലേക്ക് പോയതായിരുന്നു ഞായറാഴ്ച. അവിടെനിന്ന് തിരിച്ചുവരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം റോഡിൽ തെന്നിവീണ് അപകടമുണ്ടായി. ഈ സമയം അതുവഴി മോട്ടോർസൈക്കിളിൽ എത്തിയ മൂന്നുപേർ ഇരുവരേയും ഭീഷണിപ്പെടുത്തുകയും അവരുടെ സുഹൃത്തുക്കളായ മൂന്നുപേരെ കൂടി വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്ന് ഇവർ ആറുപേരും ചേർന്ന് യുവാവിനെ മർദിച്ചശേഷം സ്ഥലത്തുനിന്ന് ഓടിച്ചുവിടുകയും അടുത്തുണ്ടായിരുന്ന പഴയൊരു ബംഗ്ലാവിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു.
തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പരാതിയുമായി പെൺകുട്ടി പോലീസിനെ സമീപിക്കുന്നത്. മർദനമേറ്റ യുവാവും തലസാരി പോലീസ് സ്‌റ്റേഷനിലെത്തി മൊഴിനൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു പ്രതിയെ ആദ്യം അറസ്റ്റ് ചെയ്തു. പിന്നീട് ചൊവ്വാഴ്ചയാണ് മറ്റ് രണ്ട് പ്രതികളെ പിടികൂടിയത്. ബാക്കി പ്രതികളെ പിടികൂടാനായി പ്രത്യേകസംഘത്തെ രൂപവത്കരിച്ചിട്ടുണ്ടെന്ന് തലസാരി പോലീസ് ഇൻസ്‌പെക്ടർ പറഞ്ഞു. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി, ആരോഗ്യനില തൃപ്തികരമാണ്.





