പട്ന: ബിഹാറിലെ ഗയ ജില്ലയിൽ ഓടുന്ന ആംബുലൻസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോം ഗാർഡ് റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുത്ത 26 വയസ്സുകാരി ശാരീരിക പരിശോധനയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയായത്.
ബോധ് ഗയയിലെ ബിഹാർ മിലിട്ടറി പൊലീസ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഹോം ഗാർഡ് റിക്രൂട്ട്‌മെന്റ് പരിശീലനത്തിനിടെയാണ് സംഭവം. റിക്രൂട്ട്‌മെന്റിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായ ശാരീരിക ക്ഷമതാ പരിശോധനയ്ക്ക് വിധേയയാകുന്നതിനിടെ യുവതി ബോധരഹിതയായെന്ന് പൊലീസ് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യങ്ങൾ സംഘാടകർ ഒരുക്കി. അബോധാവസ്ഥയിലായിരുന്ന യുവതിയെ ആംബുലൻസിനുള്ളിൽ നിരവധി പേർ ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവർ വിനയ് കുമാറിനെയും ടെക്‌നീഷ്യൻ അജിത് കുമാറിനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആംബുലൻസ് സഞ്ചരിച്ച വഴി പൊലീസ് പരിശോധിക്കുന്നുണ്ട്.
ശാരീരിക പരിശോധനയ്ക്കിടെ തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും ആംബുലൻസിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഭാഗികമായി മാത്രമേ ഓർമയുള്ളൂവെന്നും ആണ് യുവതി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ആംബുലൻസിനുള്ളിൽ നാല് പുരുഷന്മാർ തന്നെ ബലാത്സംഗം ചെയ്തതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിനു പിന്നാലെ ബിഹാറിലെ ക്രമസമാധാന നില താറുമാറായെന്ന് ആരോപിക്കപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.