വിശാഖപട്ടണം: അനകപ്പള്ളെ ജില്ലയിലെ കൈലാസപട്ടണത്തിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 8 പേർ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതര പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അത്യുഗ്ര സ്ഫോടനം നടന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്‌ഫോടനത്തിൽ പടക്കനിർമാണ യൂണിറ്റ് പൂർണമായും തകർന്നു. അപകടത്തിൽ മരിച്ചവരെല്ലാം കാക്കിനട ജില്ലയിലെ സമർലകോട്ട നിവാസികളാണ്.
അപകട സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെത്തിച്ചത്. 8 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് അധികൃതർ പറയുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം പോലീസ് പരിശോധിക്കുകയാണ്. പടക്കനിർമാണ യൂണിറ്റിന് ലൈസൻസ് ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാൻ പരിശോധനകൾ നടക്കുന്നുണ്ട്.