കണ്ണൂർ: ആ സമയം കുട്ടിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല, കണ്ണൊക്കെ വല്ലാതെ ആയി, പക്ഷെ മനസാന്നിദ്ധ്യം കൈവിടാതെ പെൺകുട്ടി ഞങ്ങൾക്കടുത്തെത്തി…പഴയങ്ങാടിയിൽ ച്യൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായ ഒരു കൂട്ടം യുവാക്കൾ പറയുന്നു. കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കളുടെ സമയോചിതമായ ഇടപെടലും പ്രഥമശുശ്രൂഷയുമാണ് പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കുട്ടി ധൈര്യം സംഭരിച്ച് സഹായത്തിനായി നേരിട്ട് തങ്ങളുടെ അടുത്തേക്ക് വന്നതുകൊണ്ടാണ് അവളെ രക്ഷിക്കാൻ സാധിച്ചതെന്ന് യുവാക്കൾ പറയുന്നു.
സംഭവം ഇങ്ങനെ- യുവാക്കൾ പഴയങ്ങാടിയിൽ ഒരു കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് സൈക്കിളിൽ എത്തിയ ഒരു പെൺകുട്ടി തൊണ്ടയിൽ എന്തോ കുടുങ്ങിയതായി ആംഗ്യം കാണിച്ച് സഹായം അഭ്യർത്ഥിച്ചു. ആ സമയത്ത് കുട്ടിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ലെന്നും കണ്ണൊക്കെ വല്ലാതെ ആയതായും യുവാക്കളിലൊരാൾ പറഞ്ഞു.
സംഭവം മനസിലായ യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ വയറിൽ അമർത്തി പുറത്തേക്ക് തള്ളാൻ ശ്രമിച്ചു. രണ്ടാമത്തെ തവണ വയറിൽ അമർത്തിയപ്പോഴാണ് തൊണ്ടയിൽ കുടുങ്ങിയ ച്യൂയിങ് ഗം പുറത്തേക്ക് തെറിച്ചുവീണു. അതോടെ കുട്ടിക്ക് ശ്വാസം നേരെ വീഴുകയും അപകട നില തരണം ചെയ്യുകയും ചെയ്തു.
അതേസമയം രക്ഷയായത് കുട്ടിയുടെ മനോധൈര്യമാണെന്നും യുവാക്കൾ പറയുന്നു. പേടിച്ച് വീട്ടിലേക്ക് ഓടാതെ, ധൈര്യം സംഭരിച്ച് സഹായത്തിനായി തങ്ങളുടെ അടുത്തേക്ക് വന്നതുകൊണ്ട് മാത്രമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് അവർ പറയുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ യുവാക്കളിലൊരാൾക്ക് ആത്മവിശ്വാസം പകർന്നത് യൂട്യൂബിൽ കണ്ടുപരിചയിച്ച പ്രഥമശുശ്രൂഷാ വീഡിയോകളാണെന്നും യുവാക്കൾ പറയുന്നു. അത്തരം വീഡിയോകൾ കണ്ട പരിചയമുള്ളതിനാൽ തനിക്ക് വലിയ പരിഭ്രമം തോന്നിയില്ലെന്നും ശാന്തമായി ഇടപെടാൻ സാധിച്ചെന്നും ആ യുവാവ് പറയുന്നു.