ഖാർത്തൂം:ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു പേർ കൊലചെയ്യപ്പെട്ടു. റാപിഡ് സപ്പോർട് ഫോഴ്സ് (ആർഎസ്എഫ്) നൂറു കണക്കിനുപേരെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന വിഡിയോകൾ പുറത്തുവന്നു. രാജ്യത്ത് അതീവഗുരുതര സാഹചര്യമാണെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു.
സുഡാൻ സൈന്യവും വിമത സേനയായ റാപിഡ് സപ്പോർട്ട് ഫോഴ്സുമായാണ് ഏറ്റുമുട്ടൽ. ഒരു വർഷമായി ഏറ്റുമുട്ടൽ തുടരുകയാണെങ്കിലും എൽ ഷാഫിർ നഗരം ദിവസങ്ങൾക്കു മുൻപ് വിമതർ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും, തങ്ങളെ എതിർക്കുന്നവരെയുമാണ് റാപ്പിഡ് സപ്പോർട് ഫോഴ്സ് അതിക്രൂരമായി കൊല ചെയ്യുന്നത്. രണ്ടു ദിവസങ്ങൾക്കുള്ളിൽ 2,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് 90 ശതമാനവും സുഡാനി അറബ് വംശജരാണ്. 5 ശതമാനം ക്രിസ്ത്യാനികളും 5 ശതമാനം പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്. കൂട്ടക്കൊല തുടരുകയാണെങ്കിലും അന്താരാഷ്ട്രതലത്തിൽ വലിയ ഇടപെടലുകൾ ഉണ്ടായിട്ടില്ല.
സുഡാൻ പട്ടാള ഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാന് പൂർണ പിന്തുണ നൽകുകയാണ് സൈന്യം. ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയെ അനുകൂലിക്കുന്നവരാണ് റാപിഡ് സപ്പോർട്ട് ഫോഴ്‌സ്. 2019ൽ, സുഡാന്റെ ഏകാധിപതി ഒമർ അൽ ബഷീറിനെ പുറത്താക്കിയതു മുതലാണ് ഇരു സേനകളും തമ്മിൽ അധികാര വടംവലി തുടങ്ങിയത്.

















































