ചെന്നൈ: കുട്ടിക്കാലത്ത് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രമുഖ തമിഴ്- തെലുങ്ക് നടി വരലക്ഷ്മി ശരത്‌കുമാർ. ഒരു ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്‌ജായിരിക്കെയാണ് വരലക്ഷ്‌മി കുട്ടിക്കാലത്തെ അനുഭവം വെളിപ്പെടുത്തിയത്. ‘ ഗുഡ് ടച്ച്, ബാഡ് ടച്ച് ‘ എന്തെന്ന് കുട്ടികളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നടി ചാനലിൽ സംസാരിച്ചു.
തന്റെ മാതാപിതാക്കളായ ശരത്കുമാറും ഛായയും ജോലിക്ക് പോവുമ്പോൾ തന്നെ മറ്റുള്ളവരെ ഏൽപ്പിച്ചിട്ടാണ് പോകുന്നതെന്നും അഞ്ചാറുപേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നായിരുന്നു വരലക്ഷ്മിയുടെ വെളിപ്പെടുത്തൽ. സംസാരിക്കുന്നതിനിടെ വരലക്ഷ്മി നിയന്ത്രണംവിട്ട് കരയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
വരലക്ഷ്മി ജഡ്ജ് ആയെത്തിയ ഡാൻസ്ഷോയിൽ കെമിയെന്ന് പേരുള്ള മത്സരാർഥിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തന്റെ അനുഭവങ്ങൾ നടി തുറന്നുപറഞ്ഞത്. കെമിയ്ക്ക് കുടുംബത്തിൽ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങൾക്ക് സമാനമായ അനുഭവം തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് വരലക്ഷ്മി പറഞ്ഞു. ഒരു പൊതുവേദിയിൽ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാൻ ആഗ്രഹിക്കാത്തയാളാണ് താനെന്നും കെമിയ്‌ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ഷോയ്‌ക്കിടെ നടി കൂട്ടിച്ചേർത്തു.