വാഷിങ്ടൻ: 2019ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണക്കാലത്ത് യുഎസ് നാവികസേനാംഗങ്ങൾ അതീവരഹസ്യ ഓപ്പറേഷനിലൂടെ ഉത്തരകൊറിയയിൽ പ്രവേശിച്ചിരുന്നതായി റിപ്പോർട്ട്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങൾ ചോർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവികസേന യൂണിറ്റായ സീൽ ടീം 6ന്റെ റെഡ് സ്ക്വാഡ്രൺ സംഘം ഉത്തരകൊറിയയിൽ പ്രവേശിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2011ൽ ഭീകരൻ ഒസാമ ബിൻ ലാദനെ വധിച്ച അതേ സംഘമാണ് ഉത്തരകൊറിയയിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്നു ട്രംപും കിമ്മും തമ്മിലുള്ള ആണവ ചർച്ചകൾക്കിടയിലാണ് നിർണായകമായ രഹസ്യ വിവരങ്ങൾ ചോർത്താൻ നാവികസേനയുടെ രഹസ്യ ഓപ്പറേഷൻ നടന്നത്. കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങൾ ചോർത്തിയെടുക്കുന്നതിനായി ഒരു ചാര ഉപകരണം സ്ഥാപിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇവിടെയെത്തിയെങ്കിലും കരയിലേക്കു പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി യുഎസ് നാവികസേനാംഗങ്ങൾ അപ്രതീക്ഷിതമായി ഒരു ബോട്ട് കണ്ടെന്നും ഇതോടെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങിയെന്നുമാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
അതുപോലെ യുഎസ് പ്രസിഡന്റിന്റെ നേരിട്ടുള്ള അനുമതി ആവശ്യമുള്ള ദൗത്യമായിരുന്നു അന്ന് നടത്തിയതെന്നും ദൗത്യം പരാജയപ്പെട്ടാൽ ആണവചർച്ചകൾ നിർത്തലാക്കപ്പെടാവുന്ന സാഹചര്യം സംഭവിക്കുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.