ബെംഗളൂരു: സംസ്ഥാന വാണിജ്യവകുപ്പ് നോട്ടീസ് അയച്ചതിൽ പ്രതിഷേധിച്ച് യുപിഐ വഴി പണം സ്വീകരിക്കുന്നത് നിർത്തി കർണാടകയിൽ വ്യാപാരികളുടെ പ്രതിഷേധം. ഒരുവിഭാഗം വ്യാപാരികളാണ് പ്രതിഷേധിക്കുന്നത്. കർണാടകയിൽ സംസ്ഥാന വാണിജ്യനികുതി വകുപ്പ് 13,000ഓളം ചെറുകിട വ്യാപാരികൾക്ക് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ബഹിഷ്കരണം. പ്രതിഷേധ സൂചകമായി നിരവധി വ്യാപാരികൾ സ്ഥാപനങ്ങളിൽ കറൻസി നോട്ടുകൾ മാത്രമേ സ്വീകരിക്കൂ എന്ന ബോർഡ് സ്ഥാപിച്ചു.
ഒരു സാമ്പത്തികവർഷം 40 ലക്ഷം രൂപയിലധികം വിറ്റുവരവുള്ളവർ നിർബന്ധമായും ജിഎസ്ടി രജിസ്ട്രേഷൻ എടുക്കണമെന്നാണ് നിയമം. യുപിഐ പേമെന്റുകൾ സ്വീകരിക്കാൻ ആരംഭിച്ചതിന് പിന്നാലെ, നിരവധി വ്യാപാരികളുടെ വിറ്റുവരവ് 40 ലക്ഷത്തിലേറെയാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വാണിജ്യവകുപ്പ് വിശദീകരണം തേടി നോട്ടിസ് അയച്ചത്.
വിറ്റുവരവ് പരിധി 40 ലക്ഷം രൂപ കടന്ന 14,000 വ്യാപാരികളെ വകുപ്പ് കണ്ടെത്തി. നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ബാധകമല്ലെന്നും അത്തരം ഉൽപന്നങ്ങൾ വിൽക്കുന്നവരെ യുപിഐ ഇടപാടുമാത്രം വിലയിരുത്തി ജിഎസ്ടി രജിസ്ട്രേഷനെടുക്കാനും നികുതിയടയ്ക്കാനും നിർബന്ധിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കച്ചവടക്കാർ പ്രതിഷേധിക്കുന്നത്. ജൂലൈ 25ന് കർണാടകയിൽ ബന്ദ് ആചരിക്കാനും വ്യാപാരികൾ ആഹ്വാനം ചെയ്തു. എന്നാൽ നികുതി അടയ്ക്കാനാല്ല നോട്ടീസ് അയച്ചതെന്നാണ് വാണിജ്യവകുപ്പിന്റെ വിശദീകരണം.