തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ എയിംസ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കേരളത്തിനുള്ള വാഗ്ദാനങ്ങൾ കേന്ദ്രം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് എംപി ശശി തരൂർ. കേരളത്തിലെ നിർദ്ദിഷ്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെക്കുറിച്ച് ഇത്തവണത്തെ ബജറ്റിൽ ഉൾക്കൊള്ളിക്കുമെന്ന് കരുതുന്നു. കേരളത്തിന്റെ ഈ ആവശ്യം സാധ്യമാക്കുമെന്ന് ഏകദേശം 15 വർഷം മുമ്പ് കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ ഇതുവരെ അത് യാഥാർത്ഥ്യമായിട്ടില്ലെന്ന് തരൂർ പറഞ്ഞു. രാജ്യം നേരിടുന്ന മറ്റൊരു ആശങ്ക തൊഴിലില്ലായ്മയാണെന്നും അത് പരിഹരിക്കാനുള്ള നടപടികളും ബജറ്റിൽ ഉൾപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം നേരിടുന്ന പ്രധാന വിഷയമായ തീരദേശ ശോഷണം “യുദ്ധകാലാടിസ്ഥാനത്തിൽ” നേരിടേണ്ടതിന്റെ ആവശ്യകതയും ശശി തരൂർ എം. പി ഊന്നിപ്പറഞ്ഞു. തീരദേശ ശോഷണ വിഷയം പാർലമെന്റിലും പ്രധാനമന്ത്രിയുടെ മുമ്പിലും വർഷങ്ങളായി ഉന്നയിച്ചുവരികയാണ്.
ചൈന പോലുള്ള ഒരു വിദേശ രാജ്യത്തിന് ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടുന്നത് “യുദ്ധം”, “ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണികൾ” എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുമ്പോൾ, കടൽ മൂലം “ഭാരത മാതാവിന്റെ” ഭാഗങ്ങൾ എന്നറിയപ്പെടുന്ന തീരപ്രദേശങ്ങളിൽ ഉണ്ടാകുന്ന വലിയ തോതിലുള്ള മണ്ണൊലിപ്പിന് സമാനമായ ശ്രദ്ധ ലഭിക്കുന്നില്ല. കേന്ദ്ര ബജറ്റ് ഈ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















































