കീവ്: ഇറാൻ്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് സഹായമേകാൻ യുക്രെെൻ സന്നദ്ധമാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. എന്നാൽ, ഡ്രോൺ പ്രതിരോധരംഗത്തുള്ള യുക്രൈനിന്റെ സേവനങ്ങൾ സൗജന്യമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സേവനത്തിന് പകരമായി സാങ്കേതികവിദ്യയും ധനസഹായവും ആവശ്യമാണെന്ന് പ്രസിഡന്റ് അറിയിച്ചു.
ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് പഠിക്കാനും വിലയിരുത്തലുകൾ നടത്താനുമായി ഇതിനോടകം തന്നെ നാല് രാജ്യങ്ങളിലേക്ക് യുക്രെെൻ വിദഗ്ധ സംഘങ്ങളെ അയച്ചിട്ടുണ്ട്. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് പുറമെ ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്കും യുക്രെെൻ സംഘങ്ങൾ സന്ദർശനം നടത്തിയിട്ടുണ്ട്. വിദഗ്ധർ അടങ്ങുന്ന മൂന്ന് ടീമുകളെയാണ് ഇത്തരത്തിൽ നിയോഗിച്ചിരിക്കുന്നത്.
യുക്രൈനിലെ നഗരങ്ങളിൽ നാശം വിതയ്ക്കുന്നതിനായി റഷ്യ ഉപയോഗിക്കുന്ന അതേ ഷാഹെദ് ഡ്രോണുകൾ തന്നെയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയെന്ന് സെലൻസ്‌കി പറഞ്ഞു. യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഇറാൻ ഷാഹെദ് ഡ്രോണുകളും അതിന്റെ സാങ്കേതികവിദ്യയും കൈമാറിയിരുന്നു. ഈ ഡ്രോണുകൾ മൂലമുള്ള ആക്രമണം തുടക്കത്തിൽ യുക്രൈന് ഭീഷണിയായിരുന്നെങ്കിലും പിന്നീട് അവ നേരിടാൻ സ്വന്തമായി വികസിപ്പിച്ച ‘സ്റ്റിങ്’ എന്ന ഇന്റർസെപ്റ്റർ ഡ്രോണുകൾ യുക്രൈനിന് പ്രതിരോധം സൃഷ്ടിക്കാൻ സഹായകരമായിരുന്നു. റഷ്യൻ ആക്രമണങ്ങളെ നേരിടുന്നതിൽ കൈവരിച്ച ഈ വൈദഗ്ധ്യം ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കാനാണ് പുതിയ പദ്ധതിയിലൂടെ യുക്രൈൻ ലക്ഷ്യമിടുന്നത്.
സ്വന്തം രാജ്യത്തിന്റെ പ്രതിരോധം ദുർബലപ്പെടുത്താത്ത രീതിയിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള സാധ്യതകൾ വികസിപ്പിക്കാൻ യുക്രൈനിലെ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും നിർദേശം നൽകിയതായും സെലൻസ്‌കി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചത്.
അതേസമയം, തങ്ങൾ ഇറാനുമായി യുദ്ധത്തിലല്ലെന്നും ഷാഹെദ് ഡ്രോണുകളെ എങ്ങനെ പ്രതിരോധിക്കാമെന്നതിനെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു.













































