മലപ്പുറം: പിവി അൻവറിൻറെ വാർത്താസമ്മേളനത്തിൽ പിന്നാലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും കെപിസിസി അധ്യക്ഷൻറ സണ്ണി ജോസഫും നിർണായക കൂടിക്കാഴ്ച നടത്തി. വർക്കിംഗ് പ്രസിഡന്റ്റുമാരായ വിഷ്ണുനാഥ്, എ പി അനിൽ കുമാറും ചർച്ചയിൽ പങ്കെടുത്തു.
അതേസമയം അൻവറുമായി ചർച്ചകൾ തുടരുമെന്നും ഇനിയും സമയം ഉണ്ടല്ലോയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. പക്ഷെ വിഡി സതീശനെ കുറിച്ചുള്ള അൻവറിൻറെ പരാമർശത്തിൽ നോ കമൻസ് എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. അതേസമയം, അൻവറിന് മുന്നിൽ വാതിൽ തുറന്നുതന്നെയാണ് കിടക്കുന്നതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. അൻവർ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുള്ള കാര്യങ്ങൾ യുഡിഎഫ് കൂടിയാലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ നിലമ്പൂരിൽ മത്സരിക്കാനില്ലെന്നാണ് പി വി അൻവർ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പക്ഷേ പണമില്ലാത്തതിനാലാണ് മത്സരിക്കാത്തതുമാന്ന് അൻവർ പറഞ്ഞത്. കൂടാതെ വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും അൻവർ വ്യക്തമാക്കി. അഹങ്കാരത്തിന് കയ്യും കാലും വച്ചയാളാണ് സതീശൻ. അഞ്ച് മാസം തന്നെ വാലിൽക്കെട്ടി യുഡിഎഫ് നടത്തി. ഇനി യുഡിഎഫിൽ നിന്ന് ആരും വിളിക്കേണ്ടെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.