തൃശൂർ: ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തൃശൂരിൽ നടന്നത് മൂന്നു കൊലപാതകങ്ങൾ. പൊന്നൂക്കരയിലെ സുകുമാരൻറെ വീട്ടിൽ മദ്യപാനത്തിനിടെയാണ് ഒരു കൊലപാതകം നടന്നത്. സുകുമാരൻറെ സുഹൃത്തുക്കളായിരുന്നു കൊല്ലപ്പെട്ട സുധീഷും പ്രതിയായ വിഷ്ണുവും. മദ്യപിച്ചിരിക്കുന്നതിനിടെ പതിനഞ്ചു കൊല്ലം മുമ്പ് സുധീഷിൻറെ സഹോദരിയെ വിഷ്ണു കളിയാക്കിയത് ഓർമ്മവന്നു.
സുധീഷ് ഇത് ചോദിച്ചതോടെ തർക്കമായി. തടർന്നായിരുന്നു വിഷ്ണു സുധീഷിൻറെ തല ഭിത്തിയിലടിച്ച് പരപക്കേൽപ്പിച്ചു. ബ്ലേഡ് കൊണ്ട് മുതുകിലും പരുക്കേൽപ്പിച്ചു. സുകുമാരനാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ സുധീഷ് മരിച്ചു. വിഷ്ണുവിനെ സംഭവ സ്ഥലത്തുവച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.
വടക്കാഞ്ചേരിയിലാണ് രണ്ടാമത്തെ കൊലപാതകം. ഉത്രാളിക്കാവ് പൂരം കൂടിയ ശേഷം ആക്ട്സ് പ്രവർത്തകനായിരുന്ന സേവ്യറും സുഹൃത്ത് അനീഷും പോലീസ് ക്വാട്ടേഴ്സിന് സമീപത്തെ വിഷ്ണുവിൻറെ വീട്ടിലേക്കെത്തുകയായിരുന്നു. ഇരു കൂട്ടരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. വിഷ്ണുവിനെ വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ വിഷ്ണു കൈയ്യിലൊളിപ്പിച്ചുവച്ച കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും കുത്തി. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സേവ്യർ പുലർച്ചെയോടെ മരിച്ചു. പ്രതി വിഷ്ണുവിനെ പിന്നീട് വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
മറ്റൊന്ന് വാഴക്കോട്ടെ ജ്യൂസുകടയിൽ കാറിലെത്തിയ നാലംഗ സംഘം കാർ പാർക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കടയുടമ അബ്ദുൾ അസീസുമായി തർക്കമുണ്ടായത്. ഭീഷണി മുഴക്കിയശേഷം പോയ നാലംഗ സംഘം രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. യുവാക്കൾ പിടിച്ചു തള്ളിയതോടെ കടയുടമ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നാലുപേരും കാറിൽ കയറി രക്ഷപ്പെട്ടു. ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുൾ അസീസിൻറെ ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തടരുകയാണെന്നും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.