കൊൽക്കത്ത: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരെ സഞ്ജു സാംസൺ പുറത്തെടുത്ത ബാറ്റിങ് പ്രകടനം വിരാട് കോലിയെ പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നതാണെന്ന് ഇർഫാൻ പഠാൻ. ‘‘ഈ ഇന്നിങ്സിലൂടെ സഞ്ജു അദ്ദേഹത്തിന്റെ കഴിവിനോടാണു നീതി പുലർത്തിയത്. മത്സരശേഷം ദൈവത്തിനോട് എത്രത്തോളം നന്ദിയുണ്ടെന്ന് അദ്ദേഹത്തിന്റെ ആഘോഷത്തിൽനിന്നു തന്നെ തെളിയിച്ചു.
അതുപോലെ സഞ്ജു 20 ഓവറുകൾ വിക്കറ്റ് കീപ്പിങ് ചെയ്തശേഷമാണ് 20 ഓവറും പുറത്താകാതെ നിന്നത്. സഞ്ജുവിന്റെ ഫിറ്റ്നസ് ലെവലാണ് ഇവിടെ കാണേണ്ടത്. സഞ്ജുവിന്റെ ഇന്നിങ്സ് വിരാട് കോലിയെപ്പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നതാണ്.’’- ഇർഫാൻ പഠാൻ ഒരു ചർച്ചയിൽ പറഞ്ഞു.
‘‘പവർപ്ലേയിൽ സഞ്ജു എങ്ങനെയാണ് ഒരിന്നിങ്സ് കെട്ടിപ്പടുക്കുന്നതെന്ന് ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. 200ന് അടുത്ത് സ്കോറുകൾ പിന്തുടരുമ്പോൾ ഒരു മാസ്റ്റർക്ലാസ് പ്രകടനം തന്നെ നിങ്ങൾ പുറത്തെടുക്കേണ്ടിവരും. വർഷങ്ങളോളം നമ്മൾ കോലിയിൽനിന്ന് അതു കണ്ടതാണ്. അങ്ങനെയൊരു ഇന്നിങ്സാണ് സഞ്ജുവിന്റേത്.’’
സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ് കരുത്തിൽ വെസ്റ്റിൻഡീസിനെ തോൽപിച്ച് ഇന്ത്യ സെമി ഉറപ്പിച്ചതിനു പിന്നാലെയായിരുന്നു ഇർഫാന്റെ പ്രതികരണം. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജു 12 ഫോറുകളും നാല് സിക്സുകളും പറത്തി പുറത്താകാതെനിന്നു. സമ്മർദം കാരണം സഹതാരങ്ങൾ ചെറിയ സ്കോറുകളിൽ പുറത്തായപ്പോഴും സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം നേടിക്കൊടുത്തത്. ഇതോടെ സഞ്ജുവിനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം.














































