കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ദൈവ തുല്യരായ പലരും പിന്നിലുണ്ടെന്നും എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നും എ. പത്മകുമാർ. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പതിനാല് ദിവസത്തേക്ക് പത്മകുമാറിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു.
കേസിനു പിന്നിൽ ദൈവ തുല്യരായ പലരും ഉണ്ട് എന്ന് പറഞ്ഞിരുന്നു, ആരാണത് എന്ന ചോദ്യത്തിന് ‘വേട്ടനായ്ക്കൾ അല്ല’ എന്നായിരുന്നു മറുപടി. പ്രതികളെല്ലാം പത്മകുമാറിന്റെ പേര് ആണ് പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന്, ‘അയ്യപ്പൻ നോക്കിക്കോളും. ദൈവ തുല്യൻ ശവംതീനിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് പത്മകുമാറിനെ ചൊവ്വാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കേസ് പരിഗണിച്ച കോടതി 14 ദിവസത്തേക്ക് കൂടി പ്രതിയെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ജനുവരി 7-ന് പരിഗണിക്കും.
ഇതിനിടെ സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു എസ്ഐടി കടകംപള്ളിയുടെ മൊഴി രേഖപ്പെടുത്തിയത്. തന്നോട് എസ്ഐടി ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്ന് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.


















































