തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ഇതോടെ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു.
സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷം ചോദ്യോത്തര വേള തടസപ്പെടുത്തി. രാജി വെക്കൂ, പുറത്തു പോകൂ എന്ന മുദ്രവാക്യവുമായായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായി ഭരണപക്ഷവും രംഗത്തെത്തി. പ്രതിപക്ഷം കാണിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.
അതേസമയം ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്നായിരുന്നു വിഡി സതീശൻ പ്രതികരിച്ചു. സ്വർണം പൂശിയ യഥാർത്ഥ ദ്വാരപാലക ശില്പം ഉയർന്ന നിരക്കിൽ വിൽപ്പന നടത്തിയെന്നാണ് കോടതി പറഞ്ഞത്. ലക്ഷക്കണക്കിന് വിശ്വാസികളെയാണ് വഞ്ചിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.