തിരുവനന്തപുരം: എൻഡിടിവി സർവ്വേയിൽ തൻറെ പേരില്ലാത്തതിൽ വളരെ സന്തോഷമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സർവ്വേ നടത്തുന്നത്. പാർട്ടി സർവേ നടത്തുന്നില്ല. അതുപോലെ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചർച്ച നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് എൻഡിടിവി വോട്ട് വൈബ് സർവ്വേ ഫലം. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേയിൽ പറയുന്നത്. ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളാണ്. മോശം എന്ന് പറയുന്നത് 20 ശതമാനം പേരുമെന്നും സർവേ പറയുന്നു.
അതേപോലെ 40 ശതമാനം ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്. കൂടാതെ 22 ശതമാനം പേർ വിഡി സതീശന് പിന്തുണ നൽകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനവും കെകെ ശൈലജയെ 16 ശതമാനം പേരുമാണ് അനുകൂലിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയാണുള്ളത്. യുഡിഎഫ് 32 ശതമാനത്തിലേറെ വോട്ടു നേടുമെന്നാണ് സർവ്വേ ഫലത്തിൽ പറയുന്നത്. എൽഡിഎഫിന് 29 ശതമാനവും ബിജെപിക്ക് 19 ശതമാനത്തിലേറെ വോട്ടും ലഭിക്കാമെന്നും സർവ്വേയിൽ പറയുന്നു.














































