കഴിഞ്ഞ കുറച്ച് മാസങ്ങളായി പാലക്കാട് MLA രാഹുൽ മാങ്കൂട്ടത്തിൽ മലയാള മാധ്യമങ്ങളിൽ ഒരു അശ്ലീല കഥാപാത്രമായി നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇടക്ക് കയറിയും മറ്റു വിഷയങ്ങൾ വരുമ്പോൾ ചെറുതായൊന്ന് പിന്മാറിയും പിന്നെയും മുന്നോട്ട് വന്നും ആ വാർത്തകൾ മലയാള മാധ്യമരംഗത്തെ മലീമസമാക്കിക്കൊണ്ടിരിക്കുകയാണ്.
വാർത്തകളും ചർച്ചകളും നിരന്തരം നടക്കുന്നുണ്ടെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിന്റെ ഈ വിഷയത്തിലെ വ്യക്തമായ ഒരു പ്രതികരണം ഇതുവരെ പുറത്ത് വന്നിരുന്നില്ല. പരാതികളെല്ലാം ചാനലുകളിൽ തെളിവുകളും ശബ്ദരേഖയും ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളുമായി വന്നിരുന്നുവെങ്കിലും രാഹുൽ ഇതെക്കുറിച്ച് ഒന്നും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം 24 ന്യൂസിൽ ഹാഷ്മി താജ് ഇബ്രാഹിമിനു നൽകിയ ഒരു ദീർഘമായ അഭിമുഖത്തിലൂടെ ഈ വിഷയത്തിൽ തനിക്ക് പറയാനുള്ളതെല്ലാം രാഹുൽ വിശദീകരിക്കുകയാണ്.
ഇന്റർവ്യൂ എന്ന് പറയാവുന്ന രീതിയിലുള്ള ഒന്നായിരുന്നു അതെന്ന് പറയാനാവില്ല. കാരണം രാഹുൽ നേരിടുന്ന പ്രധാന ആരോപണങ്ങളെക്കുറിച്ച് കാര്യമായ ഇടപെടലുകൾ ഹാഷ്മി നടത്തിയില്ല, പകരം രാഹുലിന് കംഫർട്ടായി പറയാൻ സാധിക്കുന്ന വിഷയങ്ങളിലേക്ക് സംഭാഷണം രാഹുൽ വഴിതിരിച്ചു വിടുകയായിരുന്നു മിക്കപ്പോഴും ചെയ്തത്. ഒരു പക്ഷേ ആ നിബന്ധനയിലാവാം രാഹുൽ ഇന്റർവ്യൂവിന് സമ്മതിച്ചതു തന്നെ. എന്തായാലും തന്റെ ഭാഗത്തു നിന്ന് ന്യായീകരിക്കാവുന്ന ലോജിക്കൽ ആയ പോയിന്റുകളെല്ലാം രാഹുൽ അഭിമുഖത്തിൽ മലയാളികൾക്ക് മുന്നിലേക്ക് വച്ചിട്ടുണ്ട്.
തന്റെ പേർക്ക് ഉയർന്നുവന്ന ആരോപണങ്ങളിൽ കേസ് ആയ 3 എണ്ണമാണ് പ്രധാനമായും വിശദീകരിക്കേണ്ടിയിരുന്നത്. അതിൽ ആദ്യത്തെ പരാതിയെക്കുറിച്ചും പരാതിക്കാരിയെക്കുറിച്ചും കാര്യമായ പ്രതികരണങ്ങൾ രാഹുൽ നടത്തിയില്ല. എന്നാൽ രണ്ടാമത്തേയും മൂന്നാമത്തേയും പരാതികൾ സംബന്ധിച്ച് ചില കാര്യങ്ങൾ പറയുകയും ചെയ്തു. രണ്ടാമത്തെ പരാതിക്കാരി ഉന്നയിച്ച പ്രധാന ആരോപണം രാഹുലും സുഹൃത്തായി ഫെനി നൈനാനും ചേർന്ന് കാറിൽ നിർബന്ധിച്ചു കയറ്റിക്കൊണ്ടു പോയി ഒരു ഹോം സ്റ്റേയിൽ വച്ച് ക്രൂരമായി ബലാൽസംഗത്തിനിരയാക്കി എന്നതാണ്. എന്നാൽ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്ന് രാഹുൽ കൃത്യമായി തന്നെ പറയുന്നു. മാത്രമല്ല, ആ പരാതിക്കാരിയുമായി ഒരു കാറിൽ ഒരിക്കൽ പോലും ഒരുമിച്ച് സഞ്ചരിച്ചിട്ടുമില്ല എന്ന് ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. ആ പരാതിയിൽ പറയുന്ന പോലെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് പറയുമ്പോഴും അവരുമായി സൗഹൃദമോ അതിൽ കവിഞ്ഞ എന്തെങ്കിലും ബന്ധമോ, ആ പരാതിയിൽ പറയുന്ന ഗർഭ ഛിദ്രമോ ഇല്ലെന്നു പറയാനോ ഒന്ന് പരാമർശിക്കാൻ പോലുമോ രാഹുൽ തയ്യാറാവുന്നില്ല എന്നതും പ്രസക്തമാണ്.
മൂന്നാമത്തെ പരാതിക്കാരിയുടെ കാര്യത്തിലും അവർ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് രാഹുൽ തന്റേതായ ന്യായീകരണം നൽകുന്നുണ്ട്. ആ ചാറ്റിൽ മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റ് വേണമെന്ന് രാഹുൽ പറയുന്നതുവരെ മാത്രമേ സ്ക്രീൻ ഷോട്ട് പുറത്ത് വന്നിരുന്നുള്ളൂ. എന്നാൽ അതിനു താഴെയുള്ള ചാറ്റിൽ മൂന്ന് ബെഡ്റൂമാന് രാഹുലിന് നല്ലതെന്നും പിന്നീട് വിവാഹംകഴിഞ്ഞ് കുട്ടികളുമായി ജീവിക്കുമ്പോൾ അതാണ് സൗകര്യമെന്നും അവർ മെസേജ് ചെയ്തിട്ടുണ്ടെന്ന് രാഹുൽ പറയുന്നു. ആ ഭാഗം പുറത്ത് വന്നാൽ വിവാഹ വാഗ്ദാനം എന്ന വാദം പൊളിഞ്ഞു പോകുമെന്നതിനാലാണ് അത് മറച്ചു വച്ച് സെലക്ടീവായി സ്ക്രീൻ ഷോട്ട് പുറത്ത് വിട്ടതെന്നും രാഹുൽ ആരോപിക്കുന്നു. മാത്രമല്ല ആ ഫ്ലാറ്റ് ഈ യുവതി വാങ്ങി നൽകുന്നതല്ല, മറിച്ച് താൻ തന്റെ പേരിൽ ലോൺ എടുത്ത് വാങ്ങിയതാണെന്നും രാഹുൽ പറയുന്നു. മാത്രമല്ല കോടതി ജാമ്യം അനുവദിച്ച വിധിയിൽ പീഢനം നടന്നുവെന്ന് പറയുന്നതിനു ശേഷവും യുവതി രാഹുലുമായി സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നടത്തിയത് പീഢനമെന്ന വാദത്തെ ദുർബലപ്പെടുത്തുന്നതാണെന്നുമാണ് രാഹുൽ വാദിക്കുന്നത്.
അതിനു പുറമേ, രാഹുലിനെതിരെ പരാതി ഉന്നയിച്ച കോൺഗ്രസ് നേതാവായ ഷഹനാസിന്റെ പ്രസ്താവനകളെയും രാഹുൽ ഘണ്ഡിക്കുന്നുണ്ട്. 2020 ൽ കർഷക സമര സമയത്താണ് രാഹുൽ ഷഹനാസിന് മോശം മെസേജ് അയച്ചതെന്നാണ് ഷഹനാസ് പറഞ്ഞത്. എന്നാൽ അതിന് ശേഷവും ആദ്യത്തെ പരാതി വന്നതിനു ശേഷം പോലും ഷഹനാസ് രാഹുലുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നെന്നും സൗഹൃദമുണ്ടായിരുന്നെന്നും രാഹുൽ വ്യക്തമാക്കി. തന്നെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കരുതെന്ന് ഷാഫിയോട് പറഞ്ഞിരുന്നുവെന്ന് ആരോപിച്ച ഷഹനാസ് താൻ യൂത്ത് കോൺ്ഗ്രസ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ആശംസകൾ വ്യക്തിപരമായി തന്നെ അറിയിച്ചിരുന്നുവെന്നും വിജയിച്ചതിനു ശേഷം ആശംസകൾ അറിയിച്ചിരുന്നുവെന്നും അതിനുമപ്പുറം പാലക്കാട് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് തന്നെ തന്നോട് അവിടെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും രാഹുൽ പറയുന്നു. ഹണി ഭാസ്കറുമായി ബന്ധപ്പെട്ട വിഷയത്തിലും രാഹുൽ തന്റെ ഭാഗം വിശദമാക്കി.
എന്നാൽ ഏറ്റവും പ്രധാനമായി പറഞ്ഞ ഒരു കാര്യം സിനിമാ താരമായ റിനിയുടെ ആരോപണങ്ങളെക്കുറിച്ചായിരുന്നു. പരിചയപ്പെട്ട് ആദ്യ ദിവസം തന്നെ മോശമായി മെസേജ് അയച്ചുവെന്ന് പറയുന്ന റിനി തന്നെ എത്രയോ തവണ ഇങ്ങോട്ട് വന്ന് സംസാരിച്ചതിന്റേയും ഒരിക്കൽ റിനിയുടെ അമ്മയുമായി സംസാരിച്ചതിന്റേയും കാര്യം പറഞ്ഞു കൊണ്ട് റിനി തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ കൈയിലെ ആയുധമായി മാറുകയായിരുന്നു എന്നു രാഹുൽ പറയുന്നു.
അതോടൊപ്പം കോൺഗ്രസിലെ തനിക്കെതിരെ ഉണ്ടായ നീക്കങ്ങളെക്കുറിച്ചും സൂചിപ്പിച്ച രാഹുൽ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ സംഭവം പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും വ്യക്തമാക്കി. എന്നാൽ വിഡി സതീശനോട് ഇതുസംബന്ധിച്ച് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിൽ രാഹുൽ തനിക്ക് പറയാനുള്ളതെല്ലാം വ്യക്തമായി തന്നെ വിശദമാക്കി. എന്നാൽ രാഹുലിനെ കുഴപ്പത്തിൽ ചാടിക്കുന്നതായ ഒരു ചോദ്യം പോലും ഹാഷ്മി ചോദിച്ചില്ല എന്നതും ശ്രദ്ധേയമായി. പ്രത്യേകിച്ചും രണ്ട് പരാതികളിലും ഉയർന്ന ഗർഭച്ഛിദ്രമുൾപ്പെടെയുള്ള വിഷയങ്ങൾ. അതുപോലെ തന്റെ പേരിൽ വന്ന ശബ്ദരേഖകളും ചാറ്റുകളും ഒന്നും രാഹുൽ നിഷേധിച്ചില്ല എന്നതും എടുത്തു പറയേണ്ടതാണ്. എന്തായാലും വരും ദിനങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങൾ രാഹുലിന്റെ വിമർശകരിൽ നിന്നും ഉണ്ടാവുമെന്നും അതിനുള്ള മറുപടിയുമായി രാഹുൽ വീണ്ടും വരുമെന്ന് തന്നെയാണ് ഈ അഭിമുഖത്തിൽ നിന്നും മനസിലാക്കാനാവുന്നത്. കാത്തിരിക്കാം.

















































