മോസ്കോ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ട്രംപ് നടത്തുന്ന പ്രതികാര നടപടിക്ക് പരിഹാരവുമായി ഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ. യുഎസ് ചുമത്തിയ തീരുവയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്തി നൽകുമെന്നാണ് റഷ്യൻ പ്രസിഡന്റ് പ്രഖ്യാപിച്ചത്. ഇതിന്റെ ആദ്യപടിയായി ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപന്നങ്ങളും മരുന്നുകളും വാങ്ങുമെന്ന് അറിയിച്ചു. സോച്ചിയിൽ ഇന്ത്യയുൾപ്പടെ പങ്കെടുക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രഖ്യാപനം.
ഇന്ത്യൻ ജനത രാജ്യത്തിന് മേൽ ചുമത്തിയ തീരുവ നീക്കത്തെ അംഗീകരിക്കില്ലെന്നും ദേശീയ താത്പര്യങ്ങൾ ഹനിക്കുന്നതും അപമാനകരവുമായ ഒരു തീരുമാനത്തിനും റഷ്യ കൂട്ടുനിൽക്കില്ലന്നും പുടിൻ വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരമൊരു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. റഷ്യയുടെ ഈ പുതിയ നീക്കത്തിലൂടെ റഷ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും പുടിൻ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ മാസമാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് നൂറ് ശതമാനം വരെ യുഎസ് തീരുവ ഏർപ്പെടുത്തിയത്. ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയാണ് യുഎസ്. ട്രംപിന്റെ ഈ നീക്കം വലിയ ആഘാതം ഇന്ത്യയ്ക്ക് ഉണ്ടാക്കുമെന്ന സാഹചര്യത്തിലാണ് റഷ്യയുടെ സുപ്രധാന പ്രഖ്യാപനം.