ലുധിയാന: പീഡനക്കേസിൽ അറസ്റ്റിലായ പഞ്ചാബിലെ എഎപി എംഎൽഎയും സംഘവും പോലീസിനുനേർക്ക് വെടിയുതിർത്ത് രക്ഷപ്പെട്ടു. സനൗറിൽനിന്നുള്ള എംഎൽഎയായ ഹർമീത് പഠാൻമജ്‌റയെ കർനാലിൽ വച്ച് ഇന്നു രാവിലെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ എംഎൽഎയും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്ന് പോലീസിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു.
രണ്ടു വാഹനങ്ങളിലായി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ ഒരു പോലീസുകാരൻ തടയാൻ ശ്രമിച്ചപ്പോൾ വാഹനം ഇടിപ്പിച്ചശേഷം ഓടിച്ചുപോയി. ഇതിൽ ഒരു വാഹനത്തെ പോലീസ് പിന്തുടർന്ന് പിടികൂടിയെങ്കിലും മറ്റൊരു വാഹനത്തിലായിരുന്ന എംഎൽഎ രക്ഷപ്പെട്ടു.
അതേസമയം ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഹർമീതിനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹമോചിതനാണെന്നു കള്ളം പറഞ്ഞാണ് എംഎൽഎ ബന്ധം സ്ഥാപിച്ചതെന്നും ലൈംഗികമായി ചൂഷണം ചെയ്തതു മാത്രമല്ല, അശ്ലീല ചിത്രം, വീഡിയോ തുടങ്ങിയവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു.
നാൽപ്പത്തിയഞ്ചുകാരിയായ വിവാഹമോചിതയാണ് പരാതിക്കാരി. വിവാഹമോചിതനാണെന്ന് പറഞ്ഞ ഹർമീതുമായി 2013 മുതലാണ് ബന്ധം തുടങ്ങിയതെന്ന് ഇവർ പരാതിയിൽ പറയുന്നു. 2021ൽ ലുധിയാനയിലെ ഗുരുദ്വാരയിൽ വച്ച് ഇരുവരും വിവാഹിതരായി. എന്നാൽ 2022ൽ സനൗറിൽനിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴാണ് ആദ്യ ഭാര്യയുടെ പേര് പുറത്തുവന്നത്. ഇതേത്തുടർന്ന് തന്നെ സമ്മർദ്ദത്തിലാക്കിയെന്നും ആദ്യ ഭാര്യയെ ഉടൻ ഡൈവോഴ്സ് ചെയ്യുമെന്നും ഇയാൾ നിരന്തരം പറഞ്ഞുകൊണ്ടിരുന്നുവെന്നും പരാതിയിൽ പറയുന്നു.