തൃശൂർ: രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, അസ്ഥികൾ മരിച്ച കുഞ്ഞുങ്ങളുടേതുതന്നെയെന്ന് പോലീസ്. അതേസമയം പ്രതിയായ അനീഷ വീട്ടുവളപ്പിൽ കുഴിയെടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് അയൽവാസി ഗിരിജ പറഞ്ഞു. ‘‘കുഴിയെടുത്ത ശേഷം ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നത് കണ്ടു. എന്താണ് ഏതാണ് എന്നൊന്നും അറിയില്ല. സംഭവം നടന്നിട്ടു രണ്ട് മൂന്നു കൊല്ലമായി’’ – ഗിരിജ പറഞ്ഞു. ഗിരിജ കണ്ടതു ആദ്യ കുട്ടിയെ മറവ് ചെയ്തപ്പോഴാകാമെന്നാണ് പോലീസ് നിഗമനം.
അതേസമയം, കുഞ്ഞിനെ അനീഷ കൊന്നിട്ടുണ്ടെന്ന കാര്യം അറിയില്ലെന്ന് അനീഷയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ബവിനും അനീഷയും തമ്മിൽ പ്രണയമാണെന്ന് അറിയാമായിരുന്നു. അനീഷ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. എനിക്ക് ഇഷ്ടമില്ലാത്തതിനാൽ അനീഷയ്ക്ക് ബവിനുമായി ബന്ധമില്ലെന്നാണു കരുതിയിരുന്നതെന്നും മാതാവ് പറഞ്ഞു.
അതുപോലെ വീട്ടുകാർ അറിയാതെയാണ് രണ്ടു പ്രസവവും നടന്നതെന്നാണ് യുവതി പോലീസിനോടു പറഞ്ഞു. ആദ്യ കുഞ്ഞിൻറെ മൃതദേഹം അനീഷയുടെ വീട്ടിലാണ് കുഴിച്ചിട്ടത്. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ബവിൻറെ വീട്ടിലും അടക്കി. കുഞ്ഞുങ്ങളുടെ അസ്ഥികൾ നിമഞ്ജനം ചെയ്യാനായി അനീഷ ബവിനെ ഏൽപിച്ചിരുന്നു. ഇതുമായാണ് ബവിൻ ശനിയാഴ്ച അർധരാത്രിയോടെ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തിയത്.
2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ബവിനും അനീഷയും പരിചയപ്പെട്ടത്. പിന്നീടു ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹത്തിനു മുൻപ് 2021ൽ ആദ്യ കുട്ടി ജനിച്ചു. 2023ൽ രണ്ടാമത്തെ കുട്ടിയും ജനിച്ചു. ആദ്യകുട്ടി പ്രസവത്തിൽ മരിച്ചെന്നാണ് യുവതി പോലീസിനോടു പറഞ്ഞത്. എന്നാൽ രണ്ടാമത്തെ കുട്ടി കരഞ്ഞപ്പോൾ അനീഷ മുഖം പൊത്തിപിടിച്ച് കൊന്നു.
പിന്നീടു യുവതി അസ്ഥികൾ യുവാവിനു കൈമാറി. എന്നാൽ അസ്ഥികൾ യുവാവ് സ്വന്തം വീട്ടിൽ സൂക്ഷിച്ചു. കടലിൽ ഒഴുക്കിയെന്നാണ് യുവതി വിശ്വസിച്ചിരുന്നത്. രണ്ടാമത്തെ കുട്ടി ജനിച്ചശേഷം ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി പോലീസ് പറഞ്ഞു. ഇതിനിടെ അനീഷ വേറെ വിവാഹം കഴിക്കാൻ പോകുന്നതായി ബവിന് സംശയം ഉണ്ടായി. വേറെ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോ സംശയം വർധിപ്പിച്ചു. ഇതോടെ യുവതി ബന്ധം ഒഴിഞ്ഞാൽ, നേരത്തേ ഗർഭിണിയായത് തെളിയിക്കാനാണ് കുട്ടികളുടെ അസ്ഥി വീട്ടിൽ സൂക്ഷിച്ചത്.
ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. അനീഷയുടെ ഫോൺ ബിസി ആയതിനെച്ചൊല്ലിയായിരുന്നു തർക്കം. തുടർന്ന്, മദ്യപിച്ചശേഷം ബവിൻ പോലീസ് സ്റ്റേഷനിലെത്തി അസ്ഥികൾ കൈമാറുകയായിരുന്നു.