ബെയ്ജിങ്: തങ്ങൾ ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്നും പറഞ്ഞ് നയം വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങ്. ചൈന എപ്പോഴും മുന്നോട്ടു കുതിക്കുമെന്നും രണ്ടാം ലോകയുദ്ധത്തിലെ വിജയം അനുസ്മരിക്കാനായി സംഘടിപ്പിച്ച വിജയദിന പരേഡിൽ അദ്ദേഹം പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നും അടക്കം 27 രാഷ്ട്രതലവൻമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം യുഎസിനു പരോക്ഷ മുന്നറിയിപ്പാണ് ചൈനീസ് പ്രസിഡന്റിന്റെ വാക്കുകൾ. യുഎസ് ഉയർന്ന തീരുവ ചുമത്തിയതിനെ തുടർന്ന് ചൈനയും ഇന്ത്യയും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്. ചൈനീസ് ആയുധശക്തി വിളിച്ചോതുന്നതായി പരേഡ്. അത്യാധുനിക ആണവ മിസൈലുകൾ അടക്കമുള്ള ആയുധങ്ങൾ പരേഡിന്റെ ഭാഗമായി. സമീപകാലത്തെ ഏറ്റവും വലിയ സൈനിക പരേഡാണ് നടക്കുന്നത്. പതിനായിരം സൈനികർ പരേഡിൽ പങ്കെടുക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെതിരെ നേടിയ വിജയം ആഘോഷിക്കാനാണ് പരേഡ് സംഘടിപ്പിക്കുന്നത്.
അതേസമയം വിദേശ അധിനിവേശത്തിൽനിന്ന് സ്വാതന്ത്യം നേടാൻ ചൈനയെ സഹായിച്ച യുഎസിനെ ചൈനീസ് പ്രസിഡന്റ് പരാമർശിക്കുമോ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു ചോദിച്ചു. യുദ്ധത്തിൽ നിരവധി അമേരിക്കക്കാർ മരിച്ചു. അവരുടെ ത്യാഗം ഓർമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ഇതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ട്രംപ് ആരോപിച്ചു.