തിരുവനന്തപുരം: കാലവർഷം വീണ്ടും സജീവമാകുന്നതോടെ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും. വരുന്ന 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 14, 16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴ പെയ്യാനിടയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14ന് 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തി പ്രാപിക്കും. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള ഒഡീഷയുടെ വടക്കൻ തീരം, ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ്.
നാളെ മുതൽ 14 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ മുതൽ കേരളത്തിനു മുകളിൽ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും.