കരുനാഗപ്പള്ളി: ജപ്തി ചെയ്ത വീട്ടിൽ നിന്നും വെറുംകയ്യോടെ ഇറക്കിവിട്ട് കൊല്ലം അഴീക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനം. ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും കുട്ടികളുടെ സർട്ടിഫിക്കറ്റും ഏറ്റവും ഇളയകുട്ടിയുടെ പാൽക്കുപ്പിയടക്കമുള്ള സാധനങ്ങളൊന്നുമെടുക്കാനനുവദിക്കാതെ കുടുംബത്തെ ഇറക്കിവിടുകയായിരുന്നു. സംഭവമറിഞ്ഞ് സിആർ മഹേഷ് എംഎൽഎ ഇടപെട്ടു, ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്തു വീട്ടുകാർക്കുവേണ്ട സാധനങ്ങൾ എടുത്തു നൽകി.
ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും എടുക്കാനായിരുന്നു ഇതെന്നും കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്നത്തിലിടപെട്ടതെന്നും അവരെ വാടകവീട്ടിലേക്കു മാറ്റുമെന്നും എംഎൽഎ പറഞ്ഞു. വസ്തുക്കൾ എടുത്ത ശേഷം എംഎൽഎ വീടു പൂട്ടി താക്കോൽ ധനകാര്യസ്ഥാപനത്തെ എൽപിച്ചു.
അഴീക്കൽ പനമൂട്ടിൽ അനിമോന്റെ വീടാണ് ജപ്തിയായത്. വീട്ടിൽ എസ്എസ്എൽസി മികച്ച നിലയിൽ പാസായ കുട്ടിയുടെ സർട്ടിഫിക്കറ്റും നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിയും കുട്ടികളുടെ വസ്ത്രം പോലും എടുക്കാൻ അനുവദിക്കാതെ വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നെ കുടുംബം ആരോപിക്കുന്നു. മകളുടെ പ്ലസ് വൺ പ്രവേശനത്തിനു സർട്ടിഫിക്കറ്റ് ആവശ്യമായപ്പോൾ ഇവരുടെ അഭ്യർഥനയനുസരിച്ചാണ് എംഎൽഎ പ്രശ്നത്തിലിടപെട്ടത്.
നിലവിൽ അനിമോനും ഭാര്യയും മക്കളും ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ് കഴിയുന്നത്. വിദേശത്തു ജോലി ചെയ്തിരുന്ന അനിമോൻ സ്വകാര്യ സ്ഥാപനത്തിൽനിന്ന് 17 ലക്ഷം രൂപ വായ്പയെടുത്താണ് വീടു വാങ്ങിയത്. ഇതിൽ ആറര ലക്ഷം രൂപ തിരിച്ചടച്ചെന്നു പറയുന്നു.
ഇതിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ നേത്രരോഗത്തിനു ചികിത്സിക്കേണ്ടി വന്നതോടെ ബാക്കി തുക അടയ്ക്കാനായില്ല. മാത്രമല്ല ഭാര്യയുടെ ഒരു കണ്ണിനും കാഴ്ചത്തകരാറുണ്ട്. തിരിച്ചടവു മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്യുകയായിരുന്നുവെന്ന് ഇവർ പറയുന്നു.