കണ്ണൂർ: കല്യാട്ടെ വീട്ടിൽനിന്നു സ്വർണവുമായി ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകൾ ദർഷിതയെ (22) കർണാടകയിൽ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദർഷിതയെ ആൺസുഹൃത്തായ സിദ്ധരാജു (22) കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇന്നലെയാണ് ദർഷിതയെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ദർഷിത. കൊലയ്ക്കു പിന്നാലെ പ്രതി സിദ്ധരാജുവിനെ സാലിഗ്രാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലോഡ്ജിൽവച്ച് ദർഷിതയും സിദ്ധരാജുവും തമ്മിൽ തർക്കമുണ്ടായതായി പോലീസ് പറയുന്നു. തുടർന്ന് സിദ്ധരാജു, ദർഷിതയുടെ വായിൽ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിക്കുകയായിരുന്നു. ദർഷിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ സിദ്ധരാജു ഇവരുടെ മുഖം ഇടിച്ച് വികൃതമാക്കുകയുമായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂർ കല്യാട്ടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാലുലക്ഷം രൂപയും കവർച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും ഇളയ മകൻ സൂരജ് ജോലിക്കും പോയതായിരുന്നു. ഇതിനിടെ മരുമകൾ ദർഷിത കുട്ടിക്കൊപ്പം കർണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം നടന്നത്. ദർഷിത തന്നെയാകാം സ്വർണം കവർന്നതെന്നായിരുന്നു പോലീസിന്റെ നിഗമനം. തുടർന്നു ദർഷിതയെ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചിരുന്നു.
മോഷണക്കേസിൽ അന്വേഷണം ആരംഭിച്ച പോലീസിന് വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ദർഷിതയുടെമേൽ സംശയം ഉയർന്നത്. ഇതിനു പിന്നാലെയാണ് ദർഷിത കൊല്ലപ്പെട്ട വിവരം കർണാടക പോലീസ് ഇരിട്ടി പോലീസിനെ അറിയിച്ചത്.കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദർഷിത ആൺസുഹൃത്തിനൊപ്പം ലോഡ്ജിലേക്ക് പോയതെന്നാണ് പോലീസ് കണ്ടെത്തൽ.